ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ സുഗമമാക്കുന്നതിനായി വയനാട് മണ്ഡലത്തിൽ വിപുലമായ ഒരുക്കങ്ങൾ. മെയ് 23നു രാവിലെ ഏഴിന് സ്‌ട്രോങ് റൂമുകൾ തുറന്ന് ബാലറ്റ്, വിവിപാറ്റ് യൂനിറ്റുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. 8.30ഓടെ വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പാലിച്ച് പല റൗണ്ടുകളായാണ് വോട്ടെണ്ണൽ പൂർത്തീകരിക്കുക. ഓരോ റൗണ്ട് പൂർത്തിയാവുമ്പോഴും സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് അതാതു കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. അവസാന റൗണ്ട് പൂർത്തിയാവുന്നതിന് മുമ്പായി പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർക്കും. റിട്ടേണിങ് ഓഫിസറുടെ കാര്യാലയത്തിലാണ് പോസ്റ്റൽ വോട്ടുകൾ എണ്ണുക. മെയ് 16 വരെ 1628 പോസ്റ്റൽ വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണൽ ദിനത്തിൽ രാവിലെ എട്ടിനുള്ളിൽ തപാൽ മാർഗം ലഭിക്കുന്ന പോസ്റ്റൽ വോട്ടുകൾ പരിഗണിക്കും.
പരമാവധി 14 വരെ വോട്ടെണ്ണൽ ടേബിളുകളാണ് ഒരു കേന്ദ്രത്തിലുണ്ടാവുക. ഇതിലൊന്നിൽ വിവിപാറ്റ് മെഷീൻ എണ്ണും. സുപ്രിംകോടതി വിധി പ്രകാരം ഓരോ നിയോജക മണ്ഡലങ്ങളിലും അഞ്ചുവീതം പോളിങ് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകളാണ് എണ്ണുക. വോട്ടെണ്ണൽ ദിവസം നറുക്കെടുപ്പിലൂടെ ഈ ബൂത്തുകൾ കണ്ടെത്തും. ബാലറ്റ് യൂനിറ്റിൽ മോക് പോളിങ് വിവരങ്ങൾ നീക്കം ചെയ്യാതിരിക്കുക, കൺട്രോൾ യൂനിറ്റിൽ വിവരങ്ങൾ തെളിയാതിരിക്കുക എന്നീ സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പ് ഏജന്റിന്റെ ആവശ്യപ്രകാരം റിട്ടേണിങ് ഓഫിസറുടെ അനുമതിയോടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച സ്ഥലങ്ങളിലും വിവിപാറ്റ് മെഷീൻ എണ്ണും.
ത്രിതല സുരക്ഷാ സംവിധാനമാണ് കേന്ദ്രങ്ങളിൽ ഒരുക്കുക. നൂറുമീറ്റർ പരിധിയിൽ സംസ്ഥാന പോലിസിന്റെ സുരക്ഷയുണ്ടാവും. വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന് സായുധസേന സുരക്ഷയൊരുക്കും. കേന്ദ്രസേനയുടെ സുരക്ഷയിലായിരിക്കും കൗണ്ടിങ് ഹാൾ. മൂന്നു തലങ്ങൡും കർശന സുരക്ഷ പരിശോധനയുണ്ടാവും. തിരിച്ചറിയൽ കാർഡില്ലാതെ ആർക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല. നടപടിക്രമങ്ങൾ പൂർണമായി വീഡിയോ ക്യാമറയിൽ ചിത്രീകരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോണുകൾക്ക് നിരോധനമുണ്ട്. വിവരങ്ങൾ യഥാസമയം പൊതുജനങ്ങളിലെത്തിക്കാൻ കളക്ടറേറ്റിൽ മീഡിയ സെന്റർ പ്രവർത്തിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയന്ത്രണവിധേയമായി മാധ്യമപ്രവർത്തകരെ അനുവദിക്കും.
താമരശ്ശേരി കോരങ്ങാട് അൽഫോൺസ സീനിയർ സെക്കൻഡറി സ്‌കൂളിലാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിലമ്പൂർ ഗവ. മാനവേദ ഹയർസെക്കൻഡറി സ്‌കൂളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളിലും നടക്കും.
വോട്ടെണ്ണൽ നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് എജന്റുമാരുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേമ്പറിൽ ചേർന്നു. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട പുതിയ പരാതികൾ ഒബ്‌സർവറുടെ സാന്നിധ്യത്തിൽ എക്‌സ്‌പെൻഡിച്ചർ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് കളക്ടർ അറിയിച്ചു.
