മൂവാറ്റുപുഴ : പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന മൂവാറ്റുപുഴ ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാകുന്നു. നഗര വികസനം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ടു പോകുകയും നഗരവികസനം സ്വപ്നമായി മാറുകയും ചെയ്തതോടെ പ്രശ്‌നത്തിന്റെ ആവശ്യകത മനസിലാക്കി നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച പ്രവര്‍ത്തനവുമാണ് ഇപ്പോള്‍ വിജയം കാണുന്നത്. ഇതില്‍ എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ നിര്‍ണായക നിലപാടും നഗര വികസനം വേഗത്തിലാക്കുന്നതിൽ നിർണായകമായി. നഗരത്തിലെ ഹൃദയഭാഗത്തെ കൊടുംവളവായ ടിബി ജംഗ്ഷനു സമീപമുള്ള ആദ്യകാല ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്നതോടെ നഗരവികസനത്തിന്റെ ഒന്നാം ഘട്ട സ്ഥലമേറ്റെടുക്കലാണ് പൂര്‍ത്തിയാകുന്നത്. പകല്‍ പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്തവിധം രാത്രിയിലാണ് ഹോട്ടല്‍ മന്ദിരം പൊളിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ഗതാഗത കുരുക്കില്ലാതെ സുഗമമായി നഗരത്തിലൂടെ യാത്രചെയ്യാനാകും. മൂവാറ്റുപുഴ നഗര വികസനത്തിന് 135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. 82 പേരുടെ സ്ഥലമേറ്റെടുത്തു. ഇതിനായി 17.30 കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 15 ലക്ഷവും അനുവദിച്ചിരുന്നു. ഭൂമി ഏറ്റെക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിലവില്‍ ഏറ്റെടുത്ത സ്ഥലങ്ങളില്‍ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇനിയും വെള്ളൂര്‍ക്കുന്നം ഭാഗത്തായി 53 പേരുടെ സ്ഥലം ഏറ്റടുക്കണം, ഇതിനായി 32.14 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. 53 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 19.50 കോടി രൂപയും, ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25 കോടി രൂപയും, റോഡ് നിര്‍മ്മാണത്തിന് 17.50 കോടി രൂപയുമടക്കമാണ് 19.50 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 53 പേരുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായുള്ള് സംയുക്ത സ്ഥലപരിശോധനയും പൂര്‍ത്തിയായി. വെള്ളൂര്‍കുന്നം വില്ലേജിന്റെ പരിധിയില്‍പെട്ട പ്രദേശങ്ങളിലാണ് പരിശോധന പൂര്‍ത്തിയായത്. പലസ്ഥലങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സര്‍വ്വേ കല്ലൂകള്‍ അപ്രത്യക്ഷമായിരിക്കുകയായിരുന്നു. ഇവിടെ വീണ്ടും സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിച്ചു. ഇതിനുശേഷമാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും, പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പും പൂര്‍ത്തിയായതും. തെരഞ്ഞെടുപ്പു വിജ്ഞാപന ചട്ടം നിലവിലുള്ളതിനാല്‍ പണം നല്‍കി സ്ഥലമേറ്റെടുക്കാന്‍ കഴിയാഞ്ഞിട്ടില്ല. കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എംസി റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോള്‍ മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നംവരെയും, പിഒ ജംഗ്ഷന്‍വരെയും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു.