മെയ് 23 ന് നടക്കുന്ന, ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിക് സെന്റര്‍ ക്യാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൂത്തുപറമ്പ്, തലശ്ശേരി നിയോജക മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പെടുന്ന 14 നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും  ജെ.ഡി.ടിയില്‍ 14 ഹാളുകളിലായാണ് എണ്ണുക.   14 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകള്‍ പ്രത്യേകമായി ഒരുക്കും. ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വറും സൂപ്പര്‍വൈസറും അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്ന് പേരാണ് ഉണ്ടാവുക.  പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ക്കായി ആറ് വീതം ടേബിളുകള്‍ ഒരുക്കുന്നുണ്ട്. സൈനികരുടെ സര്‍വീസ് വോട്ട് കണക്കാക്കുന്നതിനായി രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി 10 വീതം ടേബിളുകളും സജ്ജമാക്കും. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുഴുവന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉണ്ടാകും. വോട്ടെണ്ണല്‍ തത്സമയം ജനങ്ങളില്‍ എത്തിക്കുന്നതിന് പോളിംഗ് സ്റ്റേഷന് സമീപത്തായി മീഡിയ സെന്ററും ഒരുക്കുന്നുണ്ട്.
കോഴിക്കോട് വിതരണം ചെയ്തത് 4272 പോസ്റ്റല്‍ ബാലറ്റുകള്‍; വടകരയില്‍ 4269
സര്‍വീസ് ബാലറ്റുകള്‍ വടകരയില്‍ -2676, കോഴിക്കോട് 2669 
ജില്ലയില്‍ കോഴിക്കോട് മണ്ഡലത്തില്‍ ആകെ 4272 പോസ്റ്റല്‍ ബാലറ്റുകളും വടകരയില്‍ 4269 പോസ്റ്റല്‍ ബാലറ്റുകളും വിതരണം ചെയ്തു.  പോസ്റ്റല്‍ ബാലറ്റ്, സൈനികരംഗത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് നല്കുന്ന സര്‍വീസ് ബാലറ്റ് എന്നിവ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. സര്‍വീസ് ബാലറ്റുകള്‍ വടകരയില്‍ -2676, കോഴിക്കോട് 2669 – മാണ് വിതരണം ചെയ്തിരിക്കുന്നത്.  റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഓരോ മണ്ഡലത്തിനും ആറു ടേബിളുകള്‍ വീതം പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി പ്രത്യേകം ക്രമീകരിക്കും. സര്‍വീസ് വോട്ട് കണക്കാക്കുന്നതിനായി വടകരയ്ക്കും കോഴിക്കോടിനും പത്തു വീതം ടേബിളുകളുണ്ടായിരിക്കും. ക്യുആര്‍ കോഡ് ഉപയോഗിച്ച് പരിശോധിച്ച് വേണം   സര്‍വീസ്വോട്ടുകള്‍ എണ്ണാന്‍. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുമ്പ് പോസ്റ്റ്മാന്‍ മുഖേന ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണാന്‍ കണക്കാക്കുക.
സര്‍വീസ് വോട്ടുകള്‍ എണ്ണാനുള്ള നടപടികള്‍ 
 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം(ഇടിപിബിഎസ്) മുഖേന ചെയ്ത സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിന് ക്യുആര്‍ കോഡ് റീഡിംഗ് ഉള്‍പ്പെടെ നിരവധി നടപടികള്‍ പിന്നിടണം. സായുധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഈ രീതിയില്‍ വോട്ടു ചെയ്തിട്ടുള്ളത്. സര്‍വീസ് വോട്ടുകളും എണ്ണാനായി ക്യുആര്‍ കോഡ് റീഡറും അനുബന്ധ സംവിധാനങ്ങളും 20 ടേബിളുകളിലായി  സജ്ജീകരിക്കും.
സര്‍വീസ് വോട്ടുകള്‍ എണ്ണുന്നത് ഇങ്ങനെ.
 ആദ്യം പുറം കവറിന്റെ(ഫോം 13-സി) താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യു ആര്‍ കോഡ് യന്ത്രം ഉപയോഗിച്ച് റീഡ് ചെയ്യുന്നു. അതോടൊപ്പം വോട്ടറുടെ വേരിഫിക്കേഷനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള അവശ്യ പരിശോധനങ്ങളും നടത്തുന്നു. കമ്പ്യൂട്ടറില്‍നിന്ന് ലഭിക്കുന്ന പ്രത്യേക സീരിയല്‍ നമ്പര്‍ പരിശോധിക്കുന്ന കവറിന് പുറത്ത് റിട്ടേണിംഗ് ഓഫീസര്‍ എഴുതിച്ചേര്‍ക്കുന്നു.
ഇരട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കിയശേഷം പുറം കവര്‍ (ഫോം 13-സി) തുറക്കുന്നു. ഫോം 13 എയിലുള്ള പ്രസ്താവനയും പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ കവറു(ഫോം 13-ബി)മാണ് ഇതിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസര്‍ ഇവ പുറത്തെടുക്കുന്നു.
ഫോം 13 എയിലെ രണ്ട് ക്യുആര്‍ കോഡുകള്‍ ഒന്നിനു പിറകെ അടുത്തത് എന്ന രീതിയില്‍ സ്‌കാന്‍ ചെയ്യുന്നു. തുടര്‍ന്ന് ഫോം 13-ബിയുടെ താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം സീരിയര്‍ നമ്പരുകള്‍ രേഖപ്പെടുത്തുന്നു.
ക്യുആര്‍ കോഡ് റീഡിംഗില്‍ അപാകതകളൊന്നും കണ്ടെത്തിയില്ലെങ്കില്‍ ഫോം 13-ബി കവറും പ്രസ്താവനയും ഫോം 13-സി കവറില്‍ ഇട്ടശേഷം എണ്ണുന്നതിനുള്ള സാധുവായ വോട്ടുകള്‍ സൂക്ഷിക്കുന്ന ട്രേയില്‍ നിക്ഷേപിക്കുന്നു. ക്യുആര്‍ കോഡ് റീഡിംഗില്‍ രേഖകള്‍ സാധുവല്ലാതിരിക്കുക, ഒരേ രേഖയുടെ ഒന്നിലധികം പകര്‍പ്പുകള്‍ കണ്ടെത്തുക തുടങ്ങിയ അപാകതകള്‍ ഉണ്ടായാല്‍ ഇത്തരം കവറുകള്‍ തള്ളപ്പെടുന്ന കവറുകള്‍ക്കുള്ള  ട്രേയില്‍ നിക്ഷേപിക്കണം. ഒരു വോട്ട് എണ്ണുന്നതിന് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രവേശനത്തിന്  നിയന്ത്രണം  
വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്.  വോട്ടെണ്ണലിനു നിയോഗിച്ച  ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥി, ചീഫ് കൗണ്ടിങ് ഏജന്റ്,  വരണാധികാരിയില്‍ നിന്നോ ഉപ വരണാധികാരിയില്‍ നിന്നോ അനുമതിപത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് എജന്റുമാര്‍, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള   മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.  യൂണിഫോമിലോ അല്ലാതെയോ പോലീസുകാര്‍ക്ക് കൗണ്ടിങ് ഹാളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങള്‍
തിരഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കുന്നതിന്  മാധ്യമപ്രവര്‍ത്തകര്‍ക്ക്  വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  സുവിധ, ട്രെന്‍ഡ് എന്നീ വെബ് പോര്‍ട്ടലുകളിലൂടെ വോട്ടെണ്ണല്‍നില തത്സമയം മീഡിയ സെന്ററില്‍ ലഭ്യമാകും.  മീഡിയ സെന്ററുകളില്‍ സജ്ജമാക്കിയിട്ടുള്ള രണ്ട്  വീഡിയോ വാളിലാണ് ഇവ പ്രദര്‍ശിപ്പിക്കുക.  നിയമസഭ മണ്ഡലം തിരിച്ചുള്ള ലീഡ് നില, വിജയി എന്നീ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാകും.  തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമാത്രമാണ് മീഡിയ സെന്ററില്‍ പ്രവേശനം.
ത്രിവലയ സുരക്ഷ; മൊബൈല്‍ ഫോണിന് നിരോധനം
വോട്ടെണ്ണല്‍ കേന്ദ്രമായ ജെഡിറ്റിയില്‍ മൂന്നു വലയങ്ങളായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസ് സേനയും സായുധ പോലീസ് സേനയും സുരക്ഷയ്ക്കായുണ്ട്. കൂടാതെ സ്‌ട്രോങ് റൂമുകളുടെ സുരക്ഷ കേന്ദ്ര പോലീസ് സേനയ്ക്കാണ്.
ആറു ഗേറ്റുകളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളത്.  ഈ ഗേറ്റുകള്‍ക്കു ശേഷം ബാരിക്കേഡുകള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല.  ഓരോ ഗേറ്റിനും ബാരിക്കേഡിനും ഇടയില്‍ ഒരുക്കിയിട്ടുള്ള ക്‌ളോക്ക് റൂമിലാണ് മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും സൂക്ഷിക്കേണ്ടത്.
വാഹനപാര്‍ക്കിങ്  ലോ കോളേജ്  ഗ്രൗണ്ടില്‍
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയുമൊഴികെയുള്ള വാഹനങ്ങള്‍  വോട്ടെണ്ണല്‍  കേന്ദ്രത്തിലേക്ക് കടത്തി വിടില്ല. വെള്ളിമാടുകുന്ന്  ലോ കോളേജ് ഗ്രൗണ്ടിലാണ് മറ്റ് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ
വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴു മണിക്ക് സ്ട്രോങ് റൂമില്‍നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും.  അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.
വോട്ടെണ്ണല്‍ രാവിലെ എട്ടിനു തുടങ്ങും.  ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ നല്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങള്‍ക്കു പിന്നാലെ വിവിപാറ്റും
വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ച ശേഷം വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ നടക്കും.  കൗണ്ടിംഗ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്ന് വിവിപാറ്റ് കൗണ്ടിംഗ് ബൂത്തായി (വിസിബി) ക്രമീകരിക്കും. പേപ്പര്‍ രസീതുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം വയര്‍ മെഷ് ചെയ്ത രീതിയില്‍ സജ്ജമാക്കും.
ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണുക. വടകര, കോഴിക്കോട് മണ്ഡലങ്ങളിലായി 70 ബൂത്തുകളിലെ അഞ്ചുവീതം വിവിപാറ്റാണ് എണ്ണുക. ഇത് കൂടുതല്‍ സമയമെടുക്കുമെന്നാണ കണക്കാക്കുന്നത്. വിവിപാറ്റ് എണ്ണുന്ന പോളിങ് സ്‌റ്റേഷനുകള്‍ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയാണ്.
വിവിപാറ്റ് സ്ലിപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് വേര്‍തിരിച്ച ശേഷമായിരിക്കും എണ്ണുക. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും, നോട്ടക്കും, പുറമെ മെഷീന്റെ സ്വയം പരിശോധനാ സ്‌ളിപിനായും പ്രത്യേക ട്രേയുണ്ടാകും. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ വേര്‍തിരിച്ച ശേഷം 25 എണ്ണം വീതമുള്ള കെട്ടുകളായി മാറ്റും. ഇതിന് ശേഷമാണ് എണ്ണുക. എണ്ണി കഴിഞ്ഞാല്‍ ഇവ തിരിച്ച് വിവിപാറ്റ് പെട്ടിയില്‍ തന്നെ ഇട്ട് സീല്‍ ചെയ്യും.
വോട്ടെണ്ണലിന് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് മാത്രം മതി. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ക്കു പുറമേ ഓരോ കൗണ്ടിംഗ് അസിസ്റ്റന്റിനെയും നിയോഗിക്കും. മേശകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മ നിരീക്ഷകരുമുണ്ടാകും.
സുവിധ പോര്‍ട്ടല്‍ വഴിയാണ് ഡേറ്റ എന്‍ട്രി നടത്തുക. ലോക്സഭാ മണ്ഡലം സഹവരണാധികാരിക്കും  നിയോജക മണ്ഡലം വരണാധികാരിക്കും മാത്രമാണ് സുവിധ ആപ്പില്‍ ഡേറ്റ അപ്ഡേറ്റ് ചെയ്യാന്‍ അനുവാദമുള്ളത്. നിയോജക മണ്ഡലം തിരിച്ചുള്ള ഓരോ റൗണ്ടിലെയും ഡേറ്റയാണ് അപ്ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലം പ്രിന്റ് ഔട്ട് എടുക്കും.
സുവിധയില്‍ ഡേറ്റ എന്‍ട്രി നടത്തിയ ശേഷമാകും ഫലം പ്രഖ്യാപിക്കുക. results.eci.gov.in എന്ന വെബ് സൈറ്റിലും വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ മൊബൈല്‍ ആപ്പിലും ഡിസ്പ്ലേ ബോര്‍ഡിലും ഒരേ സമയം ഫലങ്ങള്‍ ദൃശ്യമാകും. പോസ്റ്റല്‍ വോട്ടുകളുടെ ഡേറ്റ എന്‍ട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. വരണാധികാരിയാണ് ഫലം പ്രഖ്യാപിക്കുക.