മത്സ്യമേഖലയുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിക്കുമെന്ന് മത്സ്യബന്ധന-ഹാർബർ എൻജിനിയറിംഗ്- കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിംഗ് സംബന്ധിച്ച് സർക്കാർ വിളിച്ചു ചേർത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലൈ 31 വരെ നീണ്ടു നിൽക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പാക്കുന്നത്.  കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കിയിരുന്നു.  മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും  പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിരോധനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.   നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും.  കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐ.ഡി. കാർഡ് കൈയിൽ കരുതേണ്ടതാണ്.   ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്ന്് മന്ത്രി  പറഞ്ഞു.
പി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, റ്റി. രഘുവരൻ, കെ.കെ. രാധാകൃഷ്ണൻ, ടി. പീറ്റർ, ഉമ്മർ ഒട്ടുമാൽ, ജാക്‌സൺ പൊള്ളായിൽ, ചാൾസ് ജോർജ്ജ്, അലോഷ്യസ് ജോർജ്ജ്, എസ്. നാസ്സറുദ്ദീൻ, ആർ. ഓസ്റ്റിൻ, വൈ. അലോഷ്യസ്, കെ. നന്ദകുമാർ, ഡെമിനിക് ആന്റണി, നിത്യാനന്ദൻ.പി, എം.പി. വിജേഷ്, എൽ. വർഗ്ഗീസ്, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, മറ്റ് ഉദേ്യാഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.