* ക്ഷീര ദിനാചരണം സംഘടിപ്പിച്ചു

കേരളത്തിലെ ക്ഷീരമേഖലയെ സജീവമാക്കാനും കർഷകർക്ക് ആത്മവിശ്വാസവും സഹായവും നൽകാനും ഈ സർക്കാരിന്റെ കാലത്ത് കഴിഞ്ഞതായി വനം, വന്യജീവി-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ലോക ക്ഷീര ദിനാചരണത്തിന്റെയും ശിൽപശാലയുടെയും  സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകർഷകന്റെ കടം എഴുതിത്തള്ളാൻ ആദ്യമായി അഞ്ചുകോടി രൂപ ബജറ്റിൽ വകയിരുത്തുകയും നൽകുകയും ചെയ്തു. ലോൺ കുടിശ്ശികയായ കർഷകർക്ക് പലിശ സബ്‌സിഡി ആയി അയ്യായിരം രൂപ വീതം നൽകാനുള്ള പദ്ധതി നടപ്പാക്കി.

പാലിന്റെ ഉത്പാദനം വർധിപ്പിച്ച് സ്വയംപര്യാപ്തയോട് അടുക്കാനായി. പ്രളയം വന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞവർഷം തന്നെ സ്വയംപര്യാപ്തത നേടിയേനെ.
22 കോടി രൂപയുടെ പദ്ധതികളാണ് പ്രളയവുമായി ബന്ധപ്പെട്ട കെടുതികൾ നികത്തുന്നതിന് അനുവദിച്ചത്. ഇതിലെ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. പ്രളയബാധിതമേഖലകളിൽ 43 കോടി രൂപയുടെ പദ്ധതി കേന്ദ്രസഹായത്തോടെ അനുവദിച്ചതിന്റെ പ്രവർത്തനം ആരംഭിക്കുകയാണ്.
വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ എലിവേറ്റഡ് കാറ്റിൽ ഷെഡ് നിർമിക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അത്തരം മേഖലകളിൽ തദ്ദേശസ്ഥാപനങ്ങൾ സ്ഥലം കണ്ടെത്താൻ മുന്നോട്ടുവരണം.
പാലിന്റെ വില വർധിപ്പിച്ചതിന്റെ ഏറിയ പങ്കും കർഷകന് ലഭിക്കുംവിധമാണ് നൽകിയത്.
ഈവർഷത്തെ ബജറ്റിലും ക്ഷീരമേഖലയ്ക്ക് 107 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ വഴിയും അതിലേറെ തുക നൽകുന്നുണ്ട്. കഴിഞ്ഞവർഷം ഇത്തരത്തിൽ 400 കോടിയിലേറെ രൂപയുടെ പ്രവർത്തനം ഏറ്റെടുക്കാനായി. ഇതു മുമ്പെങ്ങുമില്ലാത്ത നേട്ടമാണ്.
കന്നുകാലികളുടെ എണ്ണം കൂടണം. തദ്ദേശീയ ഇനം പശുക്കളുടെ എണ്ണവും ഉത്പാദനവും വർധിക്കണം. വരുവർഷങ്ങളിൽ ക്ഷീരമേഖലയിൽ ഒന്നാമതാകാൻ കേരളത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമം ഈ സർക്കാരിന്റെ കാലത്ത് തന്നെ പാസാക്കും. മായം കലർന്ന പാൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നത് തടയാൻ രണ്ടു ചെക്ക്‌പോസ്റ്റുകളും ലാബും മീനാക്ഷിപുരത്തും ആര്യങ്കാവിലും ആരംഭിച്ചിട്ടുണ്ട്. മൂന്നാമത്തേത് പാറശ്ശാലയിൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത്, കാർഷികോദ്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ഗീത തുടങ്ങിയവർ സംബന്ധിച്ചു.
സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു.

തുടർന്ന്, ക്ഷീരോൽപാദനരംഗത്ത് സംസ്ഥാനത്തെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനുള്ള കർമപരിപാടികൾക്ക് രൂപം നൽകാൻ കർഷകർക്കായി സംഘടിപ്പിച്ച ശിൽപശാലയും നടന്നു.