പ്രളയം സമ്മാനിച്ച വേദനകളെല്ലാം അതിജീവിച്ച് മീനാക്ഷിയമ്മയും കുടുംബവും പുതു ജീവിതം തുടങ്ങുകയാണ്. പണിപൂർത്തിയായ വീട്ടിലേക്ക് പുതുസ്വപ്‌നങ്ങളുമായി ജൂൺ ആറിന് അവർ താമസം തുടങ്ങും. സംസ്ഥാന സർക്കാർ കെയർ ഹോം പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ ചെലവിലാണ് പൊഴുതന ഇടിയംവയൽ പാണിത്തൊടിയിൽ മീനാക്ഷിയമ്മയ്ക്ക് വീട് നിർമിച്ചു നൽകിയത്. കൽപ്പറ്റ കോ-ഓപറേറ്റിവ് എംപ്ലോയീസ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്നുമാസം കൊണ്ടാണ് 450 ചതുരശ്ര വിസ്തൃതിയിൽ നിർമാണം പൂർത്തിയാക്കിയത്. കല്ലും മണലും അടക്കമുള്ള അസംസ്‌കൃത വസ്തുക്കൾ എത്തിക്കാൻ തന്നെ ഏറേ പ്രയാസമുണ്ടായിരുന്ന സ്ഥലത്ത് വീടു നിർമാണം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞതിന് സൊസൈറ്റിക്കും അഭിനന്ദിക്കാം. ഒപ്പം നാട്ടുകാരുടെ പൂർണ്ണ സഹകരണം കൂടിയായതോടെ നിർമാണ പ്രവർത്തികൾ വേഗം പൂർത്തിയാക്കി വീടിന്റെ തക്കോൽ കൈമാറാൻ തയ്യാറായി കഴിഞ്ഞു.

മഹാപ്രളയത്തിന്റെ ഓർമകൾ ഇന്നും മീനാക്ഷിയമ്മയുടെ കണ്ണുകളിൽ ഭീതി നിറയ്ക്കുന്നുണ്ട്. തുടർച്ചയായി പെയ്ത മഴയിൽ ആഗസ്റ്റിലെ ഒരു രാത്രി, ഒൻപതരയോടെയാണ് മഴവെള്ളം കുത്തിയൊലിച്ച് വീട് തകർന്നു തുടങ്ങിയത്. അടുക്കള ഭാഗമൊഴികെ മറ്റെല്ലാം മഴവെളളം കവർന്നെടുത്തു. അപകടം നടക്കുമ്പോൾ വീട്ടിൽ മകനും ഭാര്യയും പേരകുട്ടികളുമുണ്ടായിരുന്നു. പിന്നെ രണ്ടാഴ്ച്ച കാലം വീട് ഉപേക്ഷിച്ച് ഇടിയംവയൽ അങ്കണവാടിയിലെ പുനരധിവാസ ക്യാമ്പുകളിലായിരുന്നു. അപ്പോഴൊക്കെ നാട്ടുകാർ മുന്നോട്ടുവച്ച സഹായം മീനാക്ഷിയമ്മ ഇന്നും നന്ദിയോടെ ഓർത്തെടുക്കുന്നു.

പാലക്കാട് സ്വദേശികളായിരുന്ന മീനാക്ഷിയമ്മയുടെ കുടുംബം വർഷങ്ങൾക്കു മുമ്പാണ് വയനാട്ടിലെത്തിയത്. ഭർത്താവ് കുഞ്ഞൻ നാട്ടുവൈദ്യരായിരുന്നു. കുട്ടികളുടെ ചെറുപ്പത്തിൽ തന്നെ കുഞ്ഞൻ വൈദ്യർ ഹൃദയസ്തംഭനം വന്നു മരിച്ചു. നിലവിൽ മകൻ ഷൈജു എന്നു വിളിക്കുന്ന സുധാകരനനും കുടുംബത്തിനൊപ്പമാണ് 77 വയസ്സായ മീനാക്ഷിയമ്മ ജീവിക്കുന്നത്. മകൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുകയാണ് കൂടുംബത്തിന്റെ ഏക വരുമാനം.

രണ്ടു ബെഡ്‌റൂമുകൾ, കിച്ചൺ, സ്വീകരണ മുറി, അറ്റാച്ചിഡ് ബാത്ത് റൂം എന്നിവ പുതിയ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. നിലം ടൈലിട്ട് വൃത്തിയാക്കി. വയറിങും പ്ലംമ്പിങ് ജോലികളും പൂർത്തിയായി. ജൂൺ ആറിന് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ ശശീന്ദ്രൻ വീടിന്റെ താക്കോൽ മീനാക്ഷിയമ്മയ്ക്കും കുടുംബത്തിനും കൈമാറും. ഈ മുഹൂർത്തം ധന്യമാക്കാനുള്ള ഒരുക്കത്തിലാണ് നാടും നാട്ടുകാരും…

(ചിത്രം)