കോലഞ്ചേരി: അസഹ്യമായ മാലിന്യ പ്രശ്നവും പകർച്ചവ്യാധി ഭീഷണിയും ഉയർത്തിയ കക്കാട്ടുപാറയിലെ അനധികൃത ഇതര സംസ്ഥാന തൊഴിലാളിക്യാമ്പ് അടച്ചുപൂട്ടി. പൂത്തൃക്ക പഞ്ചായത്തിലെ ആരോഗ്യ വിഭാഗമാണ് ക്യാമ്പ് അടച്ചു പൂട്ടിയത്. പൊതുജനാരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ ഒരു ചെറിയ കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിലായി 82 തൊഴിലാളികളെയാണ് മാസവാടക വാങ്ങി ഇവിടെ പാർപ്പിച്ചിരുന്നത്. കുഴലുകൾ പൊട്ടി ശുചിമുറി മാലിന്യം ചുറ്റുപാടും വ്യാപിക്കുന്ന തരത്തിലുള്ള രണ്ട് കക്കൂസുകൾ മാത്രമാണ് ഇത്രയും ആളുകൾക്കായി അനുവദിച്ചിരുന്നത്. വേണ്ടത്ര കക്കൂസ് സൗകര്യമില്ലാത്തതിനാൽ തൊഴിലാളികൾ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നത് പരിസരവാസികൾക്ക് ശല്യമായിരുന്നു. ശുചിമുറിയിൽ നിന്നുള്ളതടക്കം മാലിന്യങ്ങൾ കെട്ടിടത്തിന്റെ പരിസരത്ത് പലയിടത്തായി വലിയതോതിൽ കെട്ടിക്കിടന്ന് പുഴുവരിക്കുന്ന അവസ്ഥയുണ്ടായി. യാതൊരു ശുചീകരണവും നടത്താത്ത മൂടിയില്ലാത്ത മാലിന്യക്കുഴികളിൽ ഈച്ച, കൊതുക് തുടങ്ങിയ രോഗകാരികളുടെ വളർച്ചാ കേന്ദ്രമായി മാറുന്നതായും പരാതിയുയർന്നു. അസഹ്യമായ ദുർഗ്ഗന്ധമാണ് ഇവിടെ നിന്നും ഉയർന്നിരുന്നത്. ഇത് മൂലം സമീപവാസികൾക്ക് ഏറെ പ്രയാസമാകുന്നതായും ആക്ഷേപമുണ്ടായി. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. പരിശോധനയിൽ പ്രദേശത്തെ ഗുരുതരമായ സ്ഥിതിവിശേഷം ബോധ്യപ്പെട്ടതിനേ തുടർന്ന് പൂത്തൃക്ക ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജി മൂന്ന് ദിവസത്തിനകം ക്യാമ്പ് അടച്ചുപൂട്ടണമെന്ന് കാണിച്ച് കെട്ടിട ഉടമയായ കക്കാട്ടുപാറവീട്ടിൽ ഏലിയാസിന് നോട്ടീസ് നൽകി. കെട്ടിട ഉടമ സകുടുംബം വിദേശത്ത് താമസിക്കുന്നതിനാൽ നവമാധ്യമ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അധികൃതർ ഉടമയ്ക്കെതിരെ നടപടിയെടുത്തത്. കെട്ടിടം കരാറെടുത്ത ഇടനിലക്കാരൻ ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇത്രയേറെ തൊഴിലാളികളെ കുത്തിനിറച്ച് പാർപ്പിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ ബോധ്യമായതായി ഉeദ്യാഗസ്ഥർ പറഞ്ഞു. തുച്ഛമായ വാടക മാത്രം കെട്ടിട ഉടമയ്ക്ക് നൽകി, താമസ സ്ഥലത്തിന്റെ പേരിൽ തൊഴിലാളികളെ ചൂഷണം ചെയ്തു് വാടക ഇന ത്തിൽ വൻലാഭം കൊയ്യുന്ന ഇടനിലക്കാരുടെ തന്ത്രവും ഇത്തരം ക്യാമ്പുകൾക്ക്‌ പിന്നിലുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുമ്പ് നിയന്ത്രണ വിധേയമായിരുന്ന മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ പകർച്ചവ്യാധികൾ ഇപ്പോൾ പല പ്രദേശങ്ങളിലും ആവർത്തിച്ചു കാണപ്പെടുന്നതിന് മലീമസമായ ഇത്തരം തൊഴിലാളി ക്യാമ്പുകൾക്ക് വലിയ പങ്കാണുള്ളതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എ.സതീഷ് കുമാർ, കെ.കെ.സജീവ്, എസ്.നവാസ്, ലിസ്സി പി.എസ്.( പി.എച്ച്.നഴ്സ് ) എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. അനധികൃതമായും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും പ്രവർത്തിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൂത്തൃക്ക മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

കക്കാട്ടു പാറയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ അടച്ചുപൂട്ടൽ നോട്ടീസ് പതിക്കുന്നു