ഓണത്തിന് ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിക്ക് തില്ലങ്കേരി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി പി സുഭാഷ് ചെണ്ടുമല്ലി തൈ നട്ട് പൂകൃഷി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ രണ്ട്് കേന്ദ്രങ്ങളിലായി  മൂന്ന് ഏക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ രണ്ട് പുരുഷ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്.
ആദ്യമായാണ് തില്ലങ്കേരി ഗ്രാമ പഞ്ചായത്തില്‍ പൂകൃഷി നടത്തുന്നത്. ആറായിരത്തോളം ചെണ്ടുമല്ലി തൈകള്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ കൃഷി ചെയ്യും. മച്ചൂര്‍ മല, പനക്കാട് ഗണപതി ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് പഞ്ചായത്തിന്റെ കൃഷി. രണ്ട് ദിവസങ്ങളിലായാണ് ഇരു പ്രദേശങ്ങളിലെയും ചെണ്ടുമല്ലി തൈകളുടെ നടീല്‍ കര്‍മ്മം നിര്‍വഹിച്ചത്. ഓണക്കാലത്ത് പൂക്കള്‍ക്കായി ഇതരസംസ്ഥാനത്തെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി ജില്ലയില്‍ തന്നെ നട്ടുവളര്‍ത്തിയ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ കൃഷി ഭവന്‍ മുഖേനയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പുഷ്പ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയില്‍ ഗുണമേന്മയുള്ള രണ്ട് ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് 75 ശതമാനം സബ്‌സിഡിയില്‍ കൃഷി ഭവന്‍ പരിധിയില്‍ ഉള്ള കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തത്.
മച്ചൂര്‍മലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ കെ പ്രീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി ഷൈമ, സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ശ്രീധരന്‍, കൃഷി ഓഫീസര്‍ അനുപമ, തുടങ്ങിയവര്‍ പങ്കെടുത്തു.