കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് അപ്പീൽ അപേക്ഷ നൽകാൻ പഞ്ചായത്തുകളിൽ ഇന്നലെയും നിരവധി പേരെത്തി . അപ്പീൽ നൽകാനുള്ള അവസാന തീയതി ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് അവസാനിച്ചപ്പോൾ പല പഞ്ചായത്തുകളിലും അപേക്ഷകർ ആയിരം കടന്നു. അവധി ദിവസമായിട്ടും ഇന്നലെ ജില്ലയിലെ മുഴുവൻ പഞ്ചായത്തകളും തുറന്നു പ്രവർത്തിച്ചു.
അങ്കമാലി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളെല്ലാം ഇന്നലെ ജീവനക്കാരെത്തി. പല പഞ്ചായത്തുകളിലും അവസാന നിമിഷത്തിലായിരുന്നു അപേക്ഷകരുടെ തിരക്ക്. കാലടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അപ്പീൽ അപേക്ഷകൾ എത്തിയത്. 1874 അപ്പീലുകളാണ് ഇവിടെയെത്തിയത്. മലയാറ്റൂർ പഞ്ചായത്തിൽ 1390 , കാഞ്ഞൂരിൽ 128 2 , മഞ്ഞപ്ര – 264, തുറവൂർ – 140, കറുകുറ്റി – 103, അയ്യമ്പുഴ- 6 എന്നിങ്ങനെ യാണ് ലഭിച്ച അപ്പീലുകൾ. പാറക്കടവ് ബ്ലോക്കിനു കീഴിൽ 3700 അപ്പീലുകൾ ലഭിച്ച കുന്നു കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. നെടുമ്പാശ്ശേരി – 1683, പാറക്കടവ്-1568, പുത്തൻവേലിക്കര – 2700, ശ്രീ മൂലനഗരം 2575 , എന്നിങ്ങനെയാണ് കണക്കുകൾ. പല പഞ്ചായത്തുകളിലും അപേക്ഷ ക രു ടെ എണ്ണം കൂടാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. അങ്കമാലി മുനിസിപ്പാലിറ്റിയിൽ 949 അപ്പീൽ അപേക്ഷകളും ലഭിച്ചു.
പ്രളയത്തിൽ വീടിന് കേടുപാടു സംഭവിച്ചിട്ടും റീബിൽഡ് കേരള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്കും നാശനഷ്ട ത്തിന്റെ തോത് ഉയർന്നതായിട്ടും 30 ശതമാനത്തിനു താഴെ നാശനഷ്ടം രേഖപ്പെടുത്തിയ സ്ലാബിൽ ഉൾപ്പെട്ടവർക്കും അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കാനുള്ള അവസരമാണ് സർക്കാർ നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ റീബിൽഡ് കേരള എന്ന ആപ്ലിക്കേഷനുപയോഗിച്ച് നാശനഷ്ടത്തിന്റെ തോതനുസരിച്ച് വീടുകളെ വിവിധ സ്ലാബുകളായി തിരിച്ചിരുന്നു. പൂജ്യം മുതൽ 14 ശതമാനം വരെ, 15% , 16 മുതൽ 29 %, 30- 59 % , 60- 74% , 75- 100 % എന്നീ സ്ലാബുകളായാണ് തിരിച്ചിരുന്നത്. എന്തെങ്കിലും കാരണത്താൽ കൃത്യസമയത്ത് അപേക്ഷിക്കാൻ കഴിയാതിരുന്നതുമൂലം ഈ വിഭാഗത്തിലൊന്നും ഉൾപ്പെടാതെപോയ ഗുണഭോക്താക്കൾക്ക് അർഹമായ സഹായമെത്തിക്കുകയാണ് ലക്ഷ്യം. കൂടാതെ നാശനഷ്ടത്തിന്റെ തോത് ഉയർന്നതാണെങ്കിലും 30 ശതമാനത്തിന് താഴേക്കുള്ള സ്ലാബുകളിലുൾപ്പെട്ടവർക്കും അവസരം നൽകി. 30 ശതമാനത്തിനു മുകളിൽ നാശനഷ്ടം സംഭവിച്ചവരുടെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ടവർ അപേക്ഷിക്കാൻ അർഹരായി പരിഗണിച്ചില്ല. .
അടിയന്തര ധനസഹായമായ 10000 രൂപ ലഭിച്ചതും അർഹതയുണ്ടായിട്ടും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവരുമായവർക്കും അവസരം പ്രയോജനപ്പെടുത്താമായിരുന്നു. ഇതിനകം അപ്പീൽ നൽകിയവരുടെ അപേക്ഷയും സ്വീകരിച്ചില്ല.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിച്ചത്. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടറും തുറന്നിരുന്നു. അപേക്ഷകരുടെ വിവരം എക്സെൽ ഷീറ്റിലാണ് രേഖപ്പെടുത്തുക. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായ ജൂൺ 30 ന് വൈകീട്ടു തന്നെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഈ വിവരം കളക്ടറേറ്റിലേക്ക് ഇ-മെയിൽ ചെയ്യും. ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് അപേക്ഷകളുടെ വിശദവിവരം സംബന്ധിച്ച പ്രിന്റൗട്ട് കളക്ടറേറ്റിൽ സമർപ്പിക്കുകയും വേണം. ജൂലൈ ഏഴു മുതൽ 12-ാം തീയതി വരെയുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും.
കാപ്ഷൻ
ഞായറാഴ്ചയും പ്രവർത്തിച്ച നെടുമ്പാശ്ശേരി പഞ്ചായത്ത് ഓഫീസ്
പാറക്കടവ് പഞ്ചായത്തിൽ ലഭിച്ച അപേക്ഷകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ