അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാകാർഡുകൾ അനധികൃതമായി കൈവശം വച്ച കാലയളവിൽ വാങ്ങിയ സാധനങ്ങളുടെ കമ്പോളവിള ഇനത്തിൽ തുക ഈടാക്കിയത്.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം സംസ്ഥാനത്തിന് മുൻഗണനാപട്ടികയിലുൾപ്പെടുത്താവുന്നവരുടെ പരിധി നിശ്ചയിച്ചിരിക്കുന്നത് 1,54,80,040 ആണ്. അന്തിമ പട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പിഴ ഈടാക്കിയത്. സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്കു വിരുദ്ധമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷണത്തിലൂടെ പൊതുവിഭാഗത്തിലേക്ക് മാറ്റി. വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി അനർഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുന്നുണ്ട്. ഇതുവരെ 3,16,960 കുടുംബങ്ങളെ ഈ രീതിയിൽ ഒഴിവാക്കുകയും പകരം കുടുംബങ്ങളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

കൂടുതൽ അനർഹരെ കണ്ടെത്തുന്നതിന് മൂന്ന് മാസമായി റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ ലിസ്റ്റ് എടുത്ത് ഫീൽഡ്തല പരിശോധന നടത്തുന്നുണ്ട്. ഇതുവഴി 26,389 കുടുംബങ്ങൾ അനർഹരാണെന്ന് കണ്ടെത്തി. വസ്തുതകൾ മറച്ച് വച്ച് മുൻഗണനാപട്ടികയിൽ കടന്നുകൂടിയ അനർഹർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്. ഇത്തരത്തിൽ നടത്തിയ പരിശോധനകളിലാണ് 8,01,382 രൂപ വസ്തുതകൾ മനപൂർവ്വം മറച്ചുവച്ച് ബോധപൂർവ്വം ആനുകൂല്യം തട്ടിയെടുത്ത കാർഡുടമകളിൽ നിന്നും ഈടാക്കിയത്.

പരിശോധനകൾ ഊർജ്ജിതമായി തുടരുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.