• നിയമസഭാ സമ്മേളനം ജനുവരി 22 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
  • സംസ്ഥാനത്തെ മദ്രസാ അധ്യാപകർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭ തീരൂമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് അംഗീകരിച്ചു.
  • കേരള മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊച്ചി ഉൾപ്പടെയുളള അർബൻ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും അനുബന്ധ സേവനങ്ങൾക്കും വേണ്ടി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റികൾ രൂപീകരിക്കുന്നതിനാണ് പുതിയ നിയമ നിർമ്മാണം.
  • കേന്ദ്ര സർക്കാരിന്റെ 2017-ലെ മെട്രോ റെയിൽ പോളിസിയിൽ മെട്രോ പദ്ധതികൾ നടപ്പാക്കുന്ന നഗരങ്ങളിൽ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (യു.എം.ടി.എ) രൂപീകരിക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് ബിൽ കൊണ്ടുവരുന്നത്.
  • മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ചിൽ ഒരു സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെയും രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെയും തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
  • തിരുവനന്തപുരം ഐ.പി.എം.എസ് ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി തുണ്ടുതടത്തിൽ വീട്ടിൽ ആതിരയുടെ ചികിത്സയ്ക്ക് നാലു ലക്ഷം രൂപ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിൽ താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളിൽ നിന്ന് ചാടിയാണ് ആതിരയ്ക്ക് പരിക്കേറ്റത്. ജാതീയമായ അധിക്ഷേപങ്ങളെ തുടർന്നാണ് പെൺകുട്ടി കെട്ടിടത്തിനു മുകളിൾനിന്ന് ചാടിയത്. ആതിരയുടെ ചികിത്സയ്ക്ക് നേരത്തെ സർക്കാർ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിനു പുറമെയാണ് നാല് ലക്ഷം രൂപ അനുവദിക്കുന്നത്.
  • ആർ. ശിവദാസൻ നായരെ (കൊല്ലം) പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ എം.ഡിയായി നിയമിക്കാൻ തീരുമാനിച്ചു.