ഓഖി ദുരന്തത്തിൽ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൂന്നു മാസത്തിനുള്ളിൽ സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തിൽ മരണമടഞ്ഞ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതുവരെ ഓരോ കുടുംബത്തിനും ആശ്വാസമായി പതിനായിരം രൂപ വീതം നൽകും. ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ ഈ മാസം പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ശിൽപശാല സംഘടിപ്പിക്കും. തൊഴിലാളി സംഘടനാ പ്രതിനിധികൾ, ലത്തീൻ സഭാ പ്രതിനിധികൾ, മറ്റു ബന്ധപ്പെട്ടവർ എന്നിവരെ പങ്കെടുപ്പിച്ചാവും ശിൽപശാല. 1.66 മത്‌സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 33 കോടി രൂപയുടെ സഹായം നൽകി. രണ്ടായിരം രൂപ വച്ചാണ് അടിയന്തര സഹായം നൽകിയതെന്ന് മന്ത്രി പറഞ്ഞു. ഈ തുക ഇനിയും ലഭിച്ചിട്ടില്ലാത്തവർക്ക് രജിസ്റ്റർ ചെയ്യുന്നതിന് വേദിയിൽ പ്രത്യേക ഹെൽപ് ഡെസ്‌ക് ഒരുക്കിയിരുന്നു. മത്‌സ്യഫെഡ് മുഖേന കൂടുതൽ സഹായം ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.