അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം നിറവേറിയതിന്റെ സന്തോഷത്തിലാണ് മുട്ടിൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പഴശ്ശി കോളനിയിലെ അച്ചുതനും കുടുംബവും. എതു സമയവും ഇടിഞ്ഞു വീഴാവുന്ന വീട്ടിൽ നിന്നും സുരക്ഷിതമായ പുതിയ വീട്ടിലേക്ക് വഴിയൊരുക്കിയതാകട്ടെ ലൈഫ് മിഷന്റെ ഇടപ്പെടലും. മകൻ ശ്രീധരനും മരുമകൾ ജയയും അവരുടെ ആറ് മക്കളും ചേർന്നതാണ് അച്ചുതന്റെ കുടുംബം.
എ.എ.വൈ പദ്ധതി വഴി 2014-15 വർഷത്തിലാണ് പട്ടികവർഗത്തിൽപ്പെട്ട അച്ചുതന് ആദ്യമായി വീട് അനുവദിച്ചത്. ഗ്രാമപഞ്ചായത്തിൽ വീടിന് സബ്‌സിഡി ധസഹായം നൽകുന്നതറിഞ്ഞ് ഓഫീസിൽ അപേക്ഷ നൽകുകയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുഖേന വീട് അനുവദിക്കുകയും ചെയ്തു. ബ്ലോക്കിൽ എഗ്രിമെന്റ് വച്ചപ്പോൾ ആകെ മൂന്നു ലക്ഷം രൂപ മാത്രമാണ് ലഭ്യമായത്. എങ്കിലും ആത്മവിശ്വാസത്തോടെ വീടുപണി ആരംഭിച്ചു, തറ നിരപ്പാക്കി. വീടിന് ആദ്യ ഗഡുവായി 2016ൽ 17,500 രൂപ അനുവദിച്ചു.
തറ കെട്ടാൻ കല്ല് കൊണ്ടു വന്നപ്പോൾതന്നെ ലഭിച്ച തുക ചെലവായി. അങ്ങനെ വീടുപണിയും അനിശ്ചിതത്വത്തിലായി. വീടുപണി പ്രയാസത്തിലായ കുടുംബത്തിന് പിന്നീട് ലൈഫ് ഭവന പദ്ധതി ആശ്രയമാവുകയായിരുന്നു. പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് വീട് പണി പൂർത്തീകരിക്കാൻ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക തന്നെ ലഭിക്കുമെന്നറിഞ്ഞ അച്ചുതന് പിന്നെയും ആത്മവിശ്വാസവും ഊർജവും നൽകി.
തുടർന്ന് 5,34,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 2018 മെയ് മാസം പണി ആരംഭിച്ച് നവംബറിൽ പൂർത്തിയാക്കി. ഹാളും അടുക്കളയും കിടപ്പുമുറികളും ശുചിമുറിയുമുള്ള അടച്ചുറപ്പുള്ള പുതിയ വീട്ടിൽ താമസിക്കുമ്പോൾ ഇന്നീ കുടുംബം എറെ സന്തോഷവരാണ് പിന്നെ സഹായിച്ച എല്ലാവരോടും നന്ദിയും.