കോതമംഗലം: ആരോഗ്യ രംഗത്ത് ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. ആദിവാസി ഊരുകളിൽ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഊര് മിത്രം’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം  കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻ കാലങ്ങളിൽ പല പദ്ധതികളും ദീർഘ വീക്ഷണത്തോടെയല്ല നടപ്പാക്കിയത്. വെറുതെ കെട്ടിടങ്ങൾ നിർമ്മിച്ച് കുട്ടുന്ന രീതിയാണ് പലപ്പോഴും നടന്നത്. ആദിവാസി കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ മുൻ നിർത്തി സർക്കാർ നടപ്പാക്കുന്ന ഊര് മിത്രം പരിപാടി ദീർഘ വീക്ഷണത്തോടെയാണ് സർക്കാർ നടപ്പാക്കുന്നത്.
ആദിവാസി ഊരുകളിലെ ആരോഗ്യ പ്രശ്നങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുമ്പോൾ മാത്രമാണ് പുറം ലോകമറിഞ്ഞിരുന്നത്. ഇതിന് മാറ്റം വരുത്തുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകി നിയമിക്കപ്പെട്ട ഊര് ആശ മാർ ഓരോ ആദിവാസി കുടുംബങ്ങളുമായി നേരിട്ടു ബന്ധമുള്ളവരാണ് അതുകൊണ്ട് തന്നെ ആദിവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്താൻ ആരോഗ്യ വകുപ്പിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പദ്ധതിക്ക് കീഴിൽ പരിശീലനം പൂർത്തിയാക്കിയ ‘ഊര് ആശ’ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. മുൻ എം.എൽ.എ ടി. യു കുരുവിള ഒരു കോടി രൂപ മുടക്കി കോതമംഗലം താലൂക്കാശുപത്രിയിൽ ആരംഭിക്കുന്ന ക്യാൻസർ സുരക്ഷാ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി.
 നഗരസഭാ ചെയർ പേഴ്സൺ മഞ്ജു സിജു സ്വാഗതവും, ഡോ: സിനി ഐസക്ക് നന്ദിയും പറഞ്ഞു. നിയോജക മണ്ഡലത്തിലെ 16  ആദിവാസി ഊരുകളിലുള്ളവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ്  പദ്ധതി നടപ്പിലാക്കുന്നത്.  ആദിവാസി സമൂഹത്തിന് യോജിക്കുന്ന തരത്തിലുള്ള പ്രത്യേക ആരോഗൃ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് പദ്ധതി .
ഇതിന്റെ ഭാഗമായി ഓരോ ഊരിലേയും ജനങ്ങൾ അവർക്കിടയിൽ നിന്നും തന്നെ തെരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരെയാണ് ‘ഊര് ‘ ആശ പ്രവർത്തകരായി നിയമിച്ചിട്ടുള്ളത്. അതാത് ഊരുകളിൽ താമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞെങ്കിലും ഉള്ളവരുമായ സ്ത്രീയെ ആണ് ഇതിനായി തെരഞ്ഞെടുത്തത്. ഇത്തരത്തിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വിശദമായ പരിശീലനം നൽകി അവരുടെ ഊരുകളിൽ ആവശ്യമായ ആരോഗ്യ സേവനങ്ങൾ എത്തിക്കാൻ പ്രാപ്തരാക്കി.
പദ്ധതിയുടെ ആദ്യ ഘട്ടമായി വേങ്ങൂർ, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിലേക്കായി 19 ഊര് ആശ പ്രവർത്തകരെ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവർക്ക് ആരോഗ്യ പ്രവർത്തകരുടെ മേൽ നോട്ടത്തിൽ നൽകിയ പരിശീലനം പൂർത്തിയായി.  ഫസ്റ്റ് എയ്ഡ് മെഡിസിൻ കിറ്റും,വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും,അത്യാവശ്യ മരുന്നുകളും രേഖകളും സൂക്ഷിക്കുന്നതിനു വേണ്ടി ഷെൽഫ് അടക്കമുള്ള സംവിധാനങ്ങളും നൽകും. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇക്കാര്യങ്ങൾ നടപ്പിലാക്കിയത്.