ദേശീയപാത വികസനം അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് മറ്റു വീടുകളില്ലെന്ന് ഉറപ്പുവരുത്തിയാവും നടപടി.

ഈ ഡിസംബറോടെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്നും ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണ പുരോഗതി വിലയിരുത്തുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല നൽകുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്റെ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മാസവും ലൈഫ് മിഷന്റെ പുരോഗതി വിലയിരുത്തും. അടുത്ത വർഷം ആദ്യം നടപ്പാക്കേണ്ട പ്രവൃത്തികൾക്കാവശ്യമായ സജ്ജീകരണങ്ങൾ ഈ വർഷം അവസാനത്തോടെ നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലകളുടെ ചുമതല നൽകിയിട്ടുള്ള സെക്രട്ടറിമാർ സ്ഥലം കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടണം.

സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പക്കലുള്ള ഭൂമി ഭവനസമുച്ചയ നിർമാണത്തിനായി പ്രയോജനപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളുടെ പക്കലുള്ള ഭൂമിയും കണ്ടെത്താവുന്നതാണ്. ഏതെല്ലാം പ്രദേശങ്ങളിൽ ഭവനസമുച്ചയങ്ങൾ നിർമിക്കാനാവുമെന്നതിന്റെ പട്ടിക സെപ്റ്റംബറോടെ ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഭവന നിർമാണത്തിന് എം. എൽ. എമാരുടെ ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തും.

ഇതുവരെ ഒരു ലക്ഷം വീടുകൾ പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ നിർമാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ 85 ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്. 2020 ഒക്‌ടോബറോടെ പദ്ധതി പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ബാലൻ, ഡോ. ടി. എം. തോമസ് ഐസക്ക്, എ. സി. മൊയ്തീൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോംജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ലൈഫ് മിഷൻ സി. ഇ. ഒ യു. വി. ജോസ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.