കാക്കനാട്: റോഡ് സുരക്ഷ കർമ്മ പദ്ധതി 2019 ന്റെ ഭാഗമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും നടത്തുന്ന വാഹന പരിശോധന ശക്തമാക്കി. എട്ട് സ്ക്വാഡുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്നലെ ( ചൊവ്വ ) യും ഇന്നു മായി മാത്രം 1,83,456 രൂപ പിഴയീടാക്കി.

രണ്ടു ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാത്ത 148 കേസുകളും സീറ്റ് ബെൽറ്റ് ധരിക്കാത്ത 212 കേസുകളും ലൈസൻസില്ലാതെ വാഹനമോടിച്ച 16 കേസുകളും ഇൻഷ്വറൻസില്ലാത്ത 8 കേസുകളും കറുത്ത ഗ്ലാസൊട്ടിച്ച 40 കേസുകളും അനധികൃത പാർക്കിങ്ങിന് 19 കേസുകളും രജിസ്റ്റർ ചെയ്തു.

റോഡപകടങ്ങളും കുറ്റകൃത്യങ്ങളും കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. വരും ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. കാറുകളിലും മറ്റും പിൻ സീറ്റുകളിലിരിക്കുന്നവർക്കും സിറ്റ് ബെൽറ്റും നിർബന്ധമാക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കാനാണ് വകുപ്പിന്റെ തീരുമാനം.