കൊല്ലം നഗരത്തെ ആറ് മാസത്തിനകം സമ്പൂര്‍ണ ശുചിത്വനഗരമായി മാറ്റുന്നതിനുള്ള അന്തിമ രൂപരേഖയായി. സി കേശവന്‍ മെമ്മോറിയല്‍ ഠൗണ്‍ ഹാളില്‍ സാങ്കേതിക വിദഗ്ധരുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത ആലോചനാ യോഗമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.

മാലിന്യ പരിപാലനത്തിനുള്ള ശാസ്ത്രീയ നടപടികള്‍ക്കൊപ്പം ബോധവത്കരണത്തിനും പ്രാധാന്യം നല്‍കിയാകും ശുചിത്വ നഗരം യാഥാര്‍ഥ്യമാക്കുക.
ഇന്റര്‍ഗ്രേഡ് റൂറല്‍ ടെക്‌നോളജി സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി 55 വാര്‍ഡുകളില്‍ 1000 ബയോബിന്‍ വീതം വിതരണം ചെയ്യും.

ഇങ്ങനെ വിതരണം ചെയ്യുന്ന 55000 കിച്ചണ്‍ ബിന്നുകള്‍ 90 ശതമാനം സബ്‌സിഡിയിലാകും ലഭിക്കുക. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്ന ഹരിതസേനാംഗങ്ങളുടെ എണ്ണം ഒരു വാര്‍ഡില്‍ രണ്ട് എന്നത് അഞ്ചായി ഉയര്‍ത്തും.

ഓരോ വാര്‍ഡിലും അഞ്ച് വീതം 275 മിനി കലക്ഷന്‍ സെന്ററുകള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ തുറക്കും. രണ്ട് റിസോര്‍സ് റിക്കവറി ഫസിലിറ്റികള്‍, മൂന്ന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഇതോടൊപ്പം മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ ആവശ്യകതയും ഉപയോഗ രീതികളും വിശദീകരിക്കുന്ന വിപുലമായ ക്യാമ്പയിനുകളും നടക്കും.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആലോചനാ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  ശുചിത്വനഗരം എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിന് ജനകീയ ഇടപെടല്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും.

മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉത്പാദിപ്പിക്കുന്ന പുതുതലമുറ സംവിധാനങ്ങളാവും നടപ്പാക്കുകയെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാരി വ്യവസായികള്‍, ഹോട്ടല്‍ റസ്റ്റോറന്റ് സംരംഭകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാവും ശുചിത്വ നഗരം പദ്ധതിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മേയര്‍ വി രാജേന്ദ്രബാബു അറിയിച്ചു.

ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ഫാ. വിന്‍സെന്റ് മച്ചാഡോ, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സിരീഷ്, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി ജെ രാജേന്ദ്രന്‍, എം എ സത്താര്‍, വി എസ് പ്രിയദര്‍ശനന്‍, ചിന്ത എല്‍ സജിത്, കൗണ്‍സിലര്‍ രാജ് മോഹന്‍, സെക്രട്ടറി കെ ഹരികുമാര്‍, ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, ഹരിതമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഐസക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ ദര്‍ശന സുരേഷ്, സൂപ്പര്‍വൈസര്‍ ബി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.