വനം അദാലത്ത് മറ്റ് അദാലത്തുകൾക്ക് മാതൃക: മന്ത്രി അഡ്വ.കെ രാജു
അദാലത്തുകൾക്കെല്ലാം മാതൃകയാക്കാവുന്ന തരത്തിലാണ് വനം അദാലത്തുകൾ നടപ്പിലാക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. ഭൂമി സംബന്ധമായ പരാതികളൊഴികെ വന സംബന്ധിയായ പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അദാലത്തിൽ വേദിയിൽ തന്നെ പ്രശ്‌ന പരിഹാരം നടത്തി ഉത്തരവുകൾ കൈമാറും. നിരസിക്കുന്നവ സംബന്ധിച്ച കാരണങ്ങൾ അവിടെ വച്ചുതന്നെ പരാതിക്കാരെ ബോധ്യപ്പെടുത്തുന്ന സമീപനമാണ് അദാലത്തിൽ സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പത്തനംതിട്ട ജില്ലാ വനം അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയയിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ആദ്യ അദാലത്തിൽ ലഭിച്ച 176 പരാതികളിൽ 107 എണ്ണം വേദിയിൽ തീർപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.
ലഭിച്ച എല്ലാ പരാതികൾക്കും പരിഹാരം
അദാലത്ത് ദിനത്തിൽ ലഭിച്ചതൊഴികെ എല്ലാ പരാതികളും തീർപ്പാക്കി പത്തനംതിട്ട ജില്ല വന അദാലത്ത് ശ്രദ്ധേയമായി. ജില്ലയിലെ മൂന്നു ഡിവിഷനുകളിൽ നിന്നു ലഭിച്ച 116 പരാതികളും തീർപ്പാക്കി അദാലത്ത് വേദിയിൽ തന്നെ തൽസമയം ഉത്തരവുകൾ കൈമാറുകയായിരുന്നു. ആഗസ്റ്റ് 22 നടന്ന അദാലത്തിന് തലേദിവസം വരെ ലഭിച്ച പരാതികളായിരുന്നു 116 എണ്ണവും.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ വേദിയിൽ ആഗസ്റ്റ് 22 മാത്രം ലഭിച്ച 58 പരാതികളിൽ ഒരെണ്ണവും തീർപ്പാക്കി. ബാക്കിയുള്ളവ പരിശോധിച്ച് 15 ദിവസത്തിനകം തീർപ്പാക്കി പരാതിക്കാരെ വിവരമറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വന്യ ജീവി ആക്രമണം, അപകടകരമായ മരങ്ങൾ മുറിക്കൽ, സെറ്റിൽമെന്റിലെ മരം മുറിച്ച് ഉപയോഗിക്കൽ എന്നിവ സംബസിച്ച പരാതികളാണു ലഭിച്ചതിലേറെയും. വിവിധ പരാതികളിലായി 3.40 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. വിവിധ വിഷയങ്ങളിലുള്ള 47 പരാതികൾ അദാലത്തിൽ നിരസിച്ചു. സ്ഥലപരിശോധനയടക്കമുള്ള അന്വേഷണത്തിനു ശേഷമാണു പരാതികൾ നിരസിച്ചത്. ഇക്കാര്യം ചടങ്ങിൽത്തന്നെ പരാതിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
വന അദാലത്തിൽ നിവേദനവുമായി രാജു എബ്രഹാം എംഎൽഎയും
വനം അദാലത്തിൽ റാന്നി എംഎൽഎ റാജു എബ്രഹാം മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. റാന്നി, കോന്നി നി യാജകമണ്ഡലങ്ങളിലായി 1900 റോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരണമെന്നായിരുന്നു പ്രധാന ആവശ്യം. ഇവർക്ക് പട്ടയം നൽകാനുള്ള ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കർഷകർ നട്ടുവളർത്തിയ മരങ്ങൾ വെട്ടാനുൾപ്പെടെയുള്ള ഉപാധിരഹിത പട്ടയം ഇവർക്ക് നൽകണമെന്നു നിവേദനത്തിൽ പറയുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വനം ഇല്ലാത്ത പഞ്ചായത്തുകളിലും കാട്ടുമൃഗങ്ങളുടെ ശല്യം ഒരുപോലെ രൂക്ഷമായിരിക്കുന്നുവെന്നും ഇതിന് പരിഹാരം കാണണമെന്നുമായിരുന്നു നിവേദനത്തിലെ മറ്റൊരു ആവശ്യം.
പട്ടയം ലഭിച്ച ഭൂമിയിലും 01.01.1977 മാനദണ്ഡപ്രകാരം പട്ടയം ലഭിക്കാൻ പോകുന്ന ഭൂമിയിലും ഇപ്പോൾ മരം മുറിക്കാൻ കൃഷിക്കാർക്ക് അവകാശമില്ല. ഇവിടങ്ങളിലെ 90 ശതമാനം മരങ്ങളും കൈവശകർഷകർതന്നെ വച്ചുപിടിപ്പിച്ചവയാണ്. റിസർവ് സ്റ്റാറ്റസിലുള്ള ഈ ഭൂമി ഡിസ് റിസർവ് ചെയ്ത് കൈവശ കർഷകർക്ക് നൽകണമെന്നും രാജു എബ്രഹാം എൽഎൽഎ നിവവേദത്തിൽ ആവശ്യപ്പെട്ടു.