• മഴക്കെടുതിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംഭവിച്ച ജില്ലയിലെ വിവിധ മേഖലകളില്‍ ജിയോളജിക്കല്‍ വിഭാഗം  പരിശോധനകള്‍ നടത്തി.  രണ്ടു പേരടങ്ങുന്ന അഞ്ചംഗ സംഘമാണ് ജില്ലയില്‍ പരിശോനകള്‍ നടത്തുന്നത്. ഓരോ ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമാണ് ടീമിലുള്ളത്. ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി വില്ലേജില്‍  മണ്ണിടിച്ചിലും ഉരുളും പൊട്ടലുമുണ്ടായ ചേലച്ചുവട്, ചുരുളി, പെരിയാര്‍വാലി, കീരിത്തോട് എന്നിവിടങ്ങളിലാണ് സംഘം വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ വാസയോഗ്യമാണോയെന്ന് പരിശോധിക്കുകയാണ് പ്രാഥമിക ലക്ഷ്യം.

ഉരുള്‍പൊട്ടല്‍ മേഖലകളിലെ ഭൂപ്രകൃതിയുടെ ചെരിവ്, മേഖലയിലെ ജലസാന്നിദ്ധ്യം, മണ്ണിന്റെ ഘടന, വീടുകള്‍ക്കുണ്ടായ വിള്ളല്‍ എന്നിവയും സംഘം പരിശോധിച്ചു. പഞ്ചായത്തില്‍ ഭാഗികമായി നാശനഷ്ടമുണ്ടായതും അപകട ഭീഷണിയുള്ളതുമായ ചേലച്ചുവട് കട്ടിംഗ്,ചുരുളി, കത്തിപ്പാറ, അട്ടിക്കുളം പ്രദേശങ്ങളിലെ 20ഓളം വീടുകള്‍, ചുരുളിപാലം,നാശനഷ്ടമുണ്ടായ റോഡുകള്‍എന്നിവയും സംഘം പരിശോധിച്ചു.

താലൂക്ക് അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ സംഘം ഒരാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. ജിയോളജിസ്റ്റ് മെറിന്‍ മരിയ ജോയ്, സോയില്‍ കണ്‍സര്‍വേഷന്‍
ഡിപ്പാര്‍ട്‌മെന്റ്‌ അസിസ്റ്റന്റ് എന്‍ജിനിയര്‍  മനു വി തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ഇടുക്കി  തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍, വൈസ് പ്രസിഡന്റ് ജോസ് പൗലോസ്, പഞ്ചായത്തംഗങ്ങളായ ടിന്‍സി തോമസ്, റാണി ഷാജി, റോബിന്‍ ജോസ്, സജി ജോസ് എന്നിവരും ഭൗമ വിദഗ്ദ സംഘത്തിനൊപ്പമുണ്ടായിരുന്നു.