മലയാളിയുടെ ജീവിതത്തില്‍ പ്രതിദിനം പ്രതിരോധമുണ്ടാകണം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ 

മലയാളിയുടെ ജീവിതത്തില്‍ പ്രതിദിനം പ്രതിരോധമുണ്ടാകണമെന്ന് ആരോഗ്യ മന്ത്രി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  പകര്‍ച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഓരോ ദിവസവും ഓരോ നിമിഷവും വൃത്തിയുടെയും ശുചിത്വത്തിന്റെയും ഭാഗമാകാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഫുള്ളി ഓട്ടോമാറ്റിക് ലാബ് അനലൈസറും ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യക്തിശുചിത്വത്തിന് പ്രാധാന്യം നല്‍കുന്ന മലയാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവിദ്യാഭ്യാസം എല്ലാവരിലും എത്തിക്കേണ്ടത് ആവശ്യമാണ്. ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ആരോഗ്യ ശുചിത്വം വീടുകളില്‍ ആരംഭിച്ച് നാട്ടിലേക്ക് പകര്‍ത്തണം. ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനം നടത്തണം. ഇതിനായി ആരോഗ്യ സേന രൂപകരിച്ചിട്ടുണ്ട്. 20 വീടുകള്‍ക്ക് മൂന്ന് അംഗങ്ങളുള്ള ആരോഗ്യസേനയാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളുടെ നിലവാരം ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍മൂലം കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഗുണപരമായ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. പുതിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാതെ സാമൂഹിക ആരോഗ്യകേന്ദ്രം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതല കൂടി ഈ കേന്ദ്രം നിര്‍വഹിക്കണം.
ആരോഗ്യ മേഖലയോടൊപ്പം കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി വനിതാ ശിശു വികസന വകുപ്പും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു നടപ്പാക്കി വരുന്നു. പത്തനംതിട്ട ജില്ലയ്ക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച എട്ട് കുടുംബരോഗ്യ കേന്ദ്രങ്ങളും  പ്രവര്‍ത്തന ക്ഷമമാണ്. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനായി  സര്‍ക്കാര്‍ ആരംഭിച്ച ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയിലെ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികളില്‍ ഉല്‍പ്പെടുത്തി എട്ട് കോടി രൂപ ചെലവില്‍ ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ആധുനിക സജ്ജീകരണങ്ങള്‍ സ്ഥാപിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഫുള്ളി ഓട്ടോമാറ്റിക് ലാബ് അനലൈസറും ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റും കൂടാതെ പുതിയ കെട്ടിടവും ഉടന്‍ പൂര്‍ത്തിയാകും.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.ആര്‍.ബി രാജീവ്കുമാര്‍, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഖില ജിജു തരകന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആര്‍ ഷീല, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വിമല്‍കുമാര്‍, മായാ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, ഏഴംകുളം രാജു, സോമരാജന്‍, സൗദാരാജന്‍, അജോമോന്‍, രമാ ജോഗീന്ദ്രന്‍, ചന്ദ്രമതി, ഏനാദിമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊ. കെ മോഹന്‍കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡി ഭാനുദേവന്‍, എച്ച്എംസി ഏനാദിമംഗലം മെമ്പര്‍മാരായ ജി എസ് ഉണ്ണിത്താന്‍, എം കെ വാമന്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബി ദീപ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീജ സുധാകരന്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അശോക് കുമാര്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സജിനി അലക്‌സ്, അരുണ്‍രാജ്, രഞ്ജിത്ത്, വത്സല, ഏനാദിമംഗലം കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി സജീവ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി ശ്രീലക്ഷമി,
സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എബി സുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജഗോപാലന്‍ നായര്‍ സ്വാഗതവും സിഎച്ച്‌സി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് അനീഷ്പിളള നന്ദിയും പറഞ്ഞു.