കൊച്ചി: എറണാകുളം ജനൽ ആശുപത്രി സ്വപ്നതുല്യമായ വികസന പാതയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ. റൊട്ടറി ഇന്റർ നാഷണലിന്റെ സഹകരണത്തോടെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച
സി ടി സിമുലേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2.5 കോടി ചിലവിൽ സ്ഥാപിച്ച സി ടി സിമുലേറ്റർ വഴി ആധുനീക രീതിയിലുള്ള കാൻസർ ചികിത്സ , ഇമേജിംഗ് സൗകര്യം എന്നിവ ലഭ്യമാകുന്നതാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോളജിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ അനുവദിച്ച സന്തോഷ വാർത്തയും മന്ത്രി വേദിയിൽ പങ്ക് വെച്ചു.

ആരോഗ്യ മേഖലയിൽ ആധുനീകവും അടിസ്ഥാനപരവുമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് പര്യാപ്തമല്ലാത്തതിനാലാണ് ഇത്തരം സഹായം സ്വീകരിക്കാൻ തീരുമാനിച്ചത്. ആരോഗ്യ മേഖലയുടെ സമസ്ത പുരോഗതി ലക്ഷ്യമിട്ടു കൊണ്ടാണ് സർക്കാർ ആർദ്രം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ 230 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. കഴിഞ്ഞ 3 വർഷത്തിനിടയിൽ 5200 പുതിയ ജീവനക്കാരെ ആരോഗ്യമേഖലയിൽ നിയമിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 25 പുതിയ തസ്തികകൾ സൃഷ്ടിച്ചു. 76 കോടി രൂപ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി ബിൽഡിങ്ങിന്റെ പണിയും നടന്നു വരികയാണ്. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനോടൊപ്പം സർക്കാർ ആശുപത്രികളിലെ ഇടുങ്ങിയ പാതകളും പഴയ കെട്ടിടങ്ങളുമെല്ലാം മാറ്റി രോഗീ സൗഹൃദപരമായ അന്തരീക്ഷമാക്കി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പ്രളയത്തിൽ പൂർണമായി വെള്ളത്തിലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സഹായിക്കണമെന്ന് റൊട്ടറി ഇന്റർ നാഷണൽ പ്രതിനിധികളോട് മന്ത്രി അഭ്യർത്ഥിച്ചു. “കണ്ണുരോ, വയനാടോ എവിടെ വേണമെന്ന് ടീച്ചർ പറഞ്ഞാൽ മതി”യെന്ന മറുപടി വാക്കുകൾക്ക് വേദിയിൽ കയ്യടി ഉയർന്നു. റൊട്ടറി ഇൻറർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ജാരി ഹുയാങ്, റൊട്ടറി ഇൻറർനാഷണൽ ട്രസ്റ്റി ഗുലാം വാഹവതി, റൊട്ടറി ഡിസ്ട്രിക് ഗവർണർ മാധവ് ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ. കുട്ടപ്പൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, പ്രിൻസിപ്പൽ അഡ്വൈസർ ജുനൈദ് റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.