പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ അശ്വമേധം കോര്‍ണറുകള്‍ പ്രവര്‍ത്തനസജ്ജം

കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയായ അശ്വമേധം 2019 ന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ സംസ്ഥാനത്ത് പാലക്കാട,് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ  ജില്ലകളിലാണ് ‘അശ്വമേധം’ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടി നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ രണ്ടാഴ്ചകാലം നടത്തിയ ആദ്യഘട്ട അശ്വമേധം പരിപാടിയില്‍ ജില്ലയില്‍ മാത്രം 65 പുതിയ കേസുകള്‍ കണ്ടെത്തി ചികിത്സ നടത്തുന്നുണ്ട്. നിലവില്‍ ജില്ലയില്‍ 154 രോഗ ബാധിതരാണ് ചികിത്സയിലുള്ളത്. കുഷ്ഠരോഗ നിര്‍മ്മാര്‍ജന രംഗത്ത് നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരു പുരുഷ വോളന്റിയറും ഒരു ആശാ/വനിതാ വോളന്റിയറും ഉള്‍പ്പെടുന്നതാണ് അശ്വമേധം ടീം. ഈ സംഘം 14 ദിവസം അധികൃതര്‍ നിര്‍ദേശിച്ച പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും സംശയമുള്ളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി/സി.എച്ച്.സികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

പരിശോധനയില്‍ കണ്ടെത്തുന്ന രോഗികളെ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാശിശുക്ഷേമ വകുപ്പ്, തൊഴില്‍, ട്രൈബല്‍ എന്നീ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.എ.ഡി.വി.എല്‍, നെഹ്‌റു യുവകേന്ദ്ര, ആശ – അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ്  ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ.ബാബു എം .എല്‍ .എ നിര്‍വഹിക്കുന്നു.

മുതലമട പോത്തമ്പാടം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പൊതുസമ്മേളനവും കെ.ബാബു എം. എല്‍.എ നിര്‍വഹിച്ചു. ആരോഗ്യരംഗത്ത് പ്രൈമറി തലം മുതല്‍ സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് എം.എല്‍.എ പറഞ്ഞു.

കനത്ത മഴയുണ്ടായിട്ടും ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനായത് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി വി.കെ.ഷാജിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗാനത്തിന്റെ സി.ഡി ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാറിന് കൈമാറി കെ.ബാബു എം.എല്‍.എ പ്രകാശനം ചെയ്തു.

പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശാരദ തുളസീദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സന്തോഷ് കുമാര്‍ വിശിഷ്ടാതിഥിയായി. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ടി.എന്‍. അനൂപ് കുമാര്‍, കെ.ആര്‍.ശെല്‍വരാജ്, ടി.കെ.ജയന്തി, കെ.എ.നാസര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ രചന ചിദംബരം, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുഷ്ഠരോഗം മാരകമല്ല; ചികിത്സിച്ച് ഭേദമാക്കാം: ഡി.എം.ഒ

കുഷ്ഠരോഗം മാരകരോഗമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാവുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കുഷ്ഠരോഗ നിര്‍ണയ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത പറഞ്ഞു.

ഏറ്റവും കൂടുതല്‍ കുഷ്ഠരോഗ ബാധിതരായ കുട്ടികളുള്ളത് പാലക്കാട് ജില്ലയിലാണ്. മൂന്നര മുതല്‍ 17 വയസ്സ് വരെയുള്ള 34 കുട്ടികളെയാണ് രോഗലക്ഷണങ്ങളോടെ ജില്ലയില്‍ കണ്ടെത്തിയത്. കുട്ടികളില്‍ രോഗനിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി അങ്കണവാടി മുതല്‍ പ്ലസ്ടു തലം വരെയുള്ള എല്ലാ കുട്ടികളെയും ത്വക്ക്‌രോഗ പരിശോധനയ്ക്ക് വിധേയമാക്കും.

അടുത്ത വര്‍ഷം ജനുവരിയോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്ന രോഗികള്‍ ചികിത്സ കഴിഞ്ഞാലും അഞ്ച് വര്‍ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും കുഷ്ഠരോഗം മൂലം അംഗവൈകല്യം ബാധിച്ചവര്‍ക്ക് വൈകല്യം മാറ്റി വീണ്ടെടുപ്പിനുള്ള സര്‍ജറി നിലവിലുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.

എന്താണ് കുഷ്ഠരോഗം?

മൈക്കോ ബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് കുഷ്ഠരോഗം. പ്രധാനമായും നാഡികളെയും തൊലിയേയും ബാധിക്കുന്ന രോഗം പകരുന്നത് വായുവിലൂടെയാണ്. 95 ശതമാനം ആളുകള്‍ക്കും രോഗം പകരില്ല. ഏത് അവസ്ഥയിലും രോഗം ചികിത്സിച്ചാല്‍ പൂര്‍ണമായും മാറും. രോഗാരംഭത്തിലുള്ള ചികിത്സ അംഗവൈകല്യം ഒഴിവാക്കും.


രോഗലക്ഷണങ്ങള്‍

* ശരീരത്തില്‍ നിറം മങ്ങിയതോ ചുവപ്പ് കലര്‍ന്നതോ ചെമ്പ് നിറത്തിലോ എണ്ണമയമുള്ളതോ തിളക്കമുള്ളതോ ആയ പാടുകള്‍

* സ്പര്‍ശനശേഷി നഷ്ടപ്പെടാത്ത മൃദുവും തിളക്കമാര്‍ന്നതുമായ തടിപ്പുകള്‍

* പാടുകളില്‍ ചൊറിച്ചില്‍, വേദന എന്നിവ ഉണ്ടായിരിക്കില്ല. രോമവളര്‍ച്ചയും വിയര്‍പ്പും കുറവായിരിക്കും

* ചെവി, മറ്റ് ശരീരഭാഗങ്ങളിലെ ചെറു മുഴകള്‍

* കൈകാല്‍ തരിപ്പ്, മരവിപ്പ്, ഞരമ്പുകളില്‍ തടിപ്പ്, വേദന.