ന്യൂഡല്‍ഹി: എന്‍. എച്ച്. 66 വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ന്യൂഡല്‍ഹിയില്‍  ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണാപത്രത്തില്‍ഒപ്പുവച്ചത്. ദേശീയപാത അതോറിറ്റി ജനറല്‍ മാനേജര്‍ അലോക് ദിപാങ്കര്‍ സന്നിഹിതനായിരുന്നു.
ദേശീയ പാത 66 ല്‍ തലപ്പാടി മുതല്‍ കഴക്കൂട്ടം വരെ 13 സ്‌ട്രെച്ചുകളിലായി 526 കി. മീ ദൂരം ആറുവരി പാതയായാണ് വികസിപ്പിക്കുന്നത്. തലപ്പാടി മുതല്‍ ചെങ്ങള വരെ 39 കി. മീ, ചെങ്ങള മുതല്‍ നീലേശ്വരം വരെ 37 കി. മീ, പേരോള്‍ – തളിപ്പറമ്പ സ്‌ട്രെച്ചില്‍ 40 കി. മീ, തളിപ്പറമ്പ മുതല്‍ മുഴുപ്പിലങ്ങാട് വരെ 36 കി. മീ, അഴിയൂര്‍ മുതല്‍  വെങ്ങലം വരെ 39 കി. മീ, രാമനാട്ടുകര മുതല്‍ കുറ്റിപ്പുറം വരെ 53 കി. മീ, കുറ്റിപ്പുറം മുതല്‍ കപ്പിരികാട് വരെ 24 കി. മീ, കപ്പിരിക്കാട് മുതല്‍ ഇടപ്പള്ളി വരെ 89 കി. മീ, തുറവൂര്‍ മുതല്‍ പറവൂര്‍ വരെ 38 കി. മീ, പറവൂര്‍ മുതല്‍ കൊറ്റന്‍കുളങ്ങര വരെ 38 കി. മീ, കൊറ്റന്‍കുളങ്ങര മുതല്‍ കൊല്ലം ബൈപ്പാസിന്റെ തുടക്കം വരെ 32 കി. മീ, കൊല്ലം ബൈപ്പാസ് മുതല്‍ കടമ്പാട്ടുകോണം വരെ 32 കി. മീ, കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെ 29 കി. മീറ്ററുമാണ് 13 സ്‌ട്രെച്ചുകളിലായി  ആറ് വരിപാത നിര്‍മ്മിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ളത്.
       ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികളാണ് കൈക്കൊണ്ടത്.
  45മീറ്റര്‍ പാതയായി കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടികൾ  ഉടന്‍ ആരംഭിക്കും.   ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടി ക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഭൂമി ലഭ്യതയുടെ പ്രശ്‌നം കണക്കിലെടുത്ത് ഡിസൈനില്‍ പരമാവധി മാറ്റം വരുത്തി വരുത്തി ദേശീയപാത വികസനം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളത്.