ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സുൽത്താൻ ബത്തേരി മുനിസിപൽ ടൗൺഹാളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥകൾ നേരിൽ മനസ്സിലാക്കി വിലയിരുത്തുന്നതിനും പ്രശ്‌ന പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കുന്നതിനും വേണ്ടിയാണ് ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. നിലവിലുള്ള വികസന പ്രവർത്തനങ്ങളിലും സർക്കാർ വകുപ്പുകളുടെ ഇടപെടലുകളിലും ഉണ്ടാകേണ്ട മാറ്റം, നടപ്പിലാക്കേണ്ട വിവിധ ക്ഷേമപരിപാടികളുടെ ആവശ്യകത എന്നിവ നേരിൽ അവതരിപ്പിക്കാൻ ആദിവാസികൾക്ക് സമ്മേളനം അവസരമൊരുക്കി.

മനുഷ്യാവകാശ കമ്മിഷൻ മുഖേന പരിഹരിക്കാൻ ആഗ്രഹിക്കുന്ന പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സമ്മേളനത്തിൽ ഒരുക്കിയിരുന്നു. ആദിവാസി ഊരു മൂപ്പൻമാരും ട്രൈബൽ പ്രൊമോട്ടർമാരും വിവിധ വിഷയങ്ങൾ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ടവ, വീട്, വിദ്യാഭ്യാസം, ആരോഗ്യം, യാത്രാസൗകര്യം റേഷൻ കാർഡ്, വനാവകാശം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.

50 ഓളം പരാതികളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങളും കമ്മിഷൻ ചോദിച്ചറിഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ മുഖേന പരിഹാരം കാണാൻ ശ്രമിക്കുന്ന പരാതികൾ നേരിട്ട് സ്വീകരിച്ചു. പരാതിയുമായി ബന്ധപ്പെട്ട വകുപ്പുമായി വിശദാംശം തേടി തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ പറഞ്ഞു.

ആദിവാസി വിഭാഗങ്ങൾക്കിടയിലുള്ള ലഹരി ഉപയോഗം പൂർണ്ണമായി ഇല്ലാതാക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ജനകീയമായ ഇടപ്പെടൽ ഉണ്ടാവണമെന്നു കമ്മിഷൻ നിർദേശിച്ചു. അംഗവൈകല്യമുള്ള ആദിവാസി കുട്ടികൾക്കായി സ്‌പെഷ്യൽ സ്‌കൂളുകൾ വേണമെന്ന ആവശ്യവും സമ്മേളനത്തിൽ എത്തി.

പുതുതായി കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങുന്ന സ്‌പെഷ്യൽ സ്‌കൂളുകളിൽ ആദിവാസി വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു. ആദിവാസി വിദ്യാർത്ഥികൾക്കായി ജില്ലയിലെ വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ കൂടി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ വേണമെന്ന ആവശ്യവും കമ്മിഷന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്.

കരം അടയ്ക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ വനം-റവന്യു ഭൂമി എന്നിങ്ങനെ തിട്ടപ്പെടുത്തി ജണ്ട കെട്ടുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു. വയനാട് മെഡിക്കൽ കോളേജിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് എഡിഎം തങ്കച്ചൻ ആന്റണി മറുപടിയായി പറഞ്ഞു.
യോഗത്തിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ്, സെക്രട്ടറി എം.എച്ച് മുഹമ്മദ് റാഫി, രജിസ്ട്രാർ ജി.എസ് ആശ, പട്ടികവർഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ. പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.

(ചിത്രം)