ആള്‍ മാറാട്ടത്തിലൂടെ മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കയോ ചെയ്യുന്നത് ജനപ്രതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു  പറഞ്ഞു. . ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ആരുടെയെങ്കിലും  പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഴെിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. അയല്‍ സംസ്ഥാനങ്ങളിലെ സമ്മതിദായകരായ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നത് തടയാന്‍ പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു  പറഞ്ഞു.
വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും  വോട്ടേഴ്‌സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും  തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്.
ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ  ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. വോട്ടറുടെ ഐഡന്റിറ്റി സംബസിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ടെന്റര്‍ വോട്ട് വോട്ടിങ്ങ് യന്ത്രത്തില്‍ ചെയ്യാന്‍ അനുവദിക്കരുത്.
എതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കുകയോ ഭീഷണിപ്പെടുത്തകയോ, വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ, ഭീഷണിപ്പെടുത്തകയോ, വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ, പോളിങ്ങ് ബൂത്തിലോ, ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കിയാലും കര്‍ശന നടപടികള്‍ നേരിടേണ്ടി വരും.

ടെന്റേര്‍ഡ് വോട്ട്

വോട്ടിങ്ങിനായി വോട്ടര്‍ കടന്ന് വരികയും അദ്ദേഹത്തിന്റെ വോട്ട്  മറ്റൊരാള്‍ രേഖപ്പെടുത്തി പോയി എന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് ഉറപ്പാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ടെന്‍ഡേര്‍ഡ് വോട്ട് അനുവദിക്കാം. ടെന്‍ഡേര്‍ഡ് വോട്ട് വോട്ടിങ്ങ് യന്ത്രത്തില്‍ രേഖപ്പെടുത്താന്‍ പാടില്ല. ഇതിനായി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കേണ്ടതും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ സീല്‍ ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്. ഇതിന്റെ വിവരങ്ങള്‍ 17എ. രജിസ്റ്ററിലാണ് രേഖപ്പെടുത്തേണ്ടത്.

ചലഞ്ച്ഡ് വോട്ട്

വോട്ടറുടെ ഐഡന്റിറ്റിയെ കുറിച്ച് പോളിങ്ങ് ഏജന്റിന് തര്‍ക്കമുണ്ടെങ്കില്‍ 2 രൂപ കെട്ടി വച്ചതിന് ശേഷം തര്‍ക്കം ഉന്നയിക്കാം. ഈ വിഷയം സംബന്ധിച്ച് പ്രിസൈഡിങ്ങ് ഓഫീസര്‍ സമ്മറി വിചാരണ നടത്തേണ്ടതും തര്‍ക്കം സ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദവും നല്‍കണം .തര്‍ക്കം സ്ഥാപിക്കപ്പെടുകയാണെങ്കില്‍ തര്‍ക്ക വിധേയനായ വ്യക്തിയെ പോലീസിന് കൈമാറണം .

പ്രോക്‌സി വോട്ട്

സി എസ്.വി (ക്‌ളാസിഫൈഡ് സര്‍വീസ് വോട്ടര്‍)പട്ടികയിലുള്ള  ആളിനു വേണ്ടി പ്രോക്‌സിയായി നിയമിക്കുന്ന ആളിന് വോട്ട് രേഖപ്പെടുത്താം. അപ്രകാരം വോട്ട് ചെയ്യുമ്പോള്‍ പ്രോക്‌സിയുടെ  ഇടത് കൈയ്യിലെ നടുവിരല്‍ മഷി പുരട്ടണം.

പ്രചാരണ നോട്ടീസുകളില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും വിവരം നല്‍കിയില്ലെങ്കില്‍ നടപടി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷറുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികളില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പ്രിന്റ് ചെയ്ത പ്രസിന്റെ പൂര്‍ണ മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവയും പബ്ലിഷറായ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി/പ്രതിനിധി/ രാഷ്ട്രീയ പാര്‍ട്ടി എന്നിവരുടെ വിവരവും രേഖപ്പെടുത്തണം.
ഈ വിവരങ്ങള്‍ രേഖപ്പെടുത്താത്ത പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യുകയാണെങ്കില്‍ പ്രചാരണ വസ്തുവിലുള്ള സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടേയും ഫാന്‍ ക്ലബ്ബുകളുടെ പേരില്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചാലും സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഉണ്ടെങ്കില്‍ അതിനുള്ള ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
അച്ചടിക്കുന്ന പ്രചാരണ സാമഗ്രിയുടെ നാലു കോപ്പിയും പബ്ലിഷറുടെ സത്യപ്രസ്താവനയും (അപ്പന്‍ഡിക്‌സ്-എ) കോപ്പികളുടെ എണ്ണമടക്കമുള്ള വിവരങ്ങള്‍ (അപ്പന്‍ഡിക്‌സ്-ബി) എന്നിവ പ്രിന്റര്‍മാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി) സെന്ററില്‍ സമര്‍പ്പിക്കണം.
മാതൃകാപെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പ്രചാരണ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുകയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 127 എ പ്രകാരം ലൈസന്‍സ് റദ്ദു ചെയ്യുന്നതോടൊപ്പം ആറു മാസം തടവ് ശിക്ഷയോ അല്ലെങ്കില്‍ പിഴയോ ചുമത്തുമെന്ന് ജില്ലയിലെ പ്രിന്റര്‍മാരുടെ യോഗത്തില്‍ എക്‌സ്പന്‍ഡീച്ചര്‍ മോണിറ്ററിങ് കമ്മിറ്റി നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ അറിയിച്ചു.
യോഗത്തില്‍ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ടി ഇ ജനാര്‍ദ്ദനന്‍, വിവിധ പ്രിന്റിങ് സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരിശീലനം നല്‍കി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ രണ്ടാംഘട്ട പരിശീലനം നല്‍കി. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നല്‍കിയത്. രണ്ട് സെഷനുകളിലായി 16 ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസര്‍ എന്‍ കെ പ്രേമചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, ട്രെയ്‌നിങ് നോഡല്‍ ഓഫീസര്‍ കെ വിനോദ് കുമാര്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ സജികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ റജി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് (17) 14 ബാച്ചുകള്‍ക്ക് കൂടി പരിശീലനം നല്‍കും. 
വാഹന പരിശോധനയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

വാഹന പരിശോധനയില്‍ വീഴ്ച വരുത്തിയ സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം ഉദ്യോഗസ്ഥനെ ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു തലപാടിയില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന്  ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഈ മാസം 15 മുതല്‍  മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള 17 പ്രവേശന സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി 17 എന്‍ട്രി പോയിന്റുകളില്‍ സ്റ്റാറ്റിക് സര്‍വലെന്‍സ് ടീമിനെ നിയോഗിച്ചിരുന്നു.
കര്‍ണാടകയില്‍ നിന്നും മറ്റു മണ്ഡലങ്ങളില്‍ നിന്നും ദുരുദ്ദേശത്തോടെ ഏഴിലധികം ആളുകള്‍ ഒരു വാഹനത്തില്‍ കൂട്ടത്തോടെ വരുന്നുണ്ടെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും  ആവശ്യമായനടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.ഇത് കൃത്യമായി നടപ്പിലാക്കു ന്നുവെന്ന് ഉറപ്പ് വരുത്താന്‍ ചൊവ്വാഴ്ച രാത്രി ജില്ലാ കളക്ടര്‍  ഡോ.ഡി.സജിത് ബാബു  നടത്തിയ പരിശോധനയിലാണ് വീഴ്ചകണ്ടെത്തി സസ്‌പെന്റ് ചെയ്തത്.