കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത സാധ്യതകള്‍ പ്രവാസികളുടെ സഹായത്തോടെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ലോകകേരളസഭയുടെ ഭാഗമായ ഉപസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് ദീര്‍ഘകാലം ചെലവഴിച്ച പ്രവാസികളുടെ അറിവും നിക്ഷേപവും പുത്തന്‍ ടെക്നോളജികളും ഉപയോഗിച്ച് കാര്‍ഷിക മേഖലയില്‍ എന്ത് ചെയ്യാനാകുമെന്നത് ഗൗരവമായി ആലോചിക്കുകയാണ്. മൂല്യവര്‍ധിത സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ വൈഗ എന്ന പേരില്‍ നടത്തുന്ന സമ്മേളനത്തില്‍ പ്രവാസികളെ ക്ഷണിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. www.sfackerala.org എന്ന വെബ്സൈറ്റില്‍ വൈഗയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. കാര്‍ഷികസംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളെ വൈഗയിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തും. ചക്ക, തേങ്ങ, തേന്‍, ഏത്തന്‍പഴം തുടങ്ങി കേരളത്തില്‍ സുലഭമായി ലഭിക്കുന്ന തനത് കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ധിതോല്‍പ്പന്നങ്ങളാക്കാവുന്ന ടെക്നോളജി ഇവിടെയുണ്ട്. ഇത് പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയും. നാളികേരത്തിലെ നിക്ഷേപ സാധ്യതകളും പഠിക്കും. സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിന് കേരള ഓര്‍ഗാനിക് എന്ന ബ്രാന്‍ഡ് നിലവിലുണ്ട്. ഇത് ലോകവിപണിയിലെത്തിക്കുന്നതിനുള്ള നടപടി പ്രവാസികളുടെ കൂടി സഹായത്തോടെ സ്വീകരിക്കാനാകും. കൃഷിക്കു വേണ്ട പരിശീലനം, സാങ്കേതികവിദ്യ, സബ്സിഡി, പ്രോജക്ട് തയ്യാറാക്കുന്നതിലെ സഹായം തുടങ്ങിയവയും ലഭ്യമാക്കാം. സാധാരണക്കാരായ പ്രവാസികള്‍ക്കും ചെറിയ നിക്ഷേപത്തിലൂടെ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന സുരക്ഷിത മേഖലയാണ് കൃഷിയെന്നും മന്ത്രി പറഞ്ഞു.
മത്സ്യകൃഷിയിലെ പ്രവാസികളുടെ നിക്ഷേപ സാധ്യത വലുതാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊച്ചിയില്‍ ലഭ്യമായിട്ടുള്ള പ്രദേശത്ത് വന്‍കിട മത്സ്യകൃഷിക്ക് പ്രത്യേക ഇടം ലഭ്യമാക്കാന്‍ കഴിയും. ഇവിടെ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനും അവസരമുണ്ടാകും. കേരളത്തിലെ കശുവണ്ടിക്ക് ലോകവിപണിയില്‍ വലിയ പ്രിയമുണ്ട്. സ്വാദും ഗുണനിലവാരവും ദീര്‍കാലം കേടുകൂടാതെയിരിക്കുന്നതുമാണ് അതിന് കാരണം. പുറത്തു നിന്ന് ലഭിക്കുന്ന അസംസ്‌കൃത അണ്ടിയുടെ കുറവ് ഈ രംഗത്ത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ടാന്‍സാനിയയില്‍ നിന്നുള്ള കശുവണ്ടി ലഭ്യതയ്ക്ക് അവിടത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് ടാന്‍സാനിയയില്‍ നിന്നെത്തിയ പ്രവാസി പ്രതിനിധി പറഞ്ഞു.
നിക്ഷേപം നടത്തിയാല്‍ വേഗം ലാഭം ലഭിക്കുന്ന മേഖലയാണ് മൃഗസംരക്ഷണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മുട്ട, മാംസം എന്നിവയ്ക്ക് ഇവിടെ വിപണി ഉറപ്പാണ്. ഇവയുടെ ഉല്‍പ്പാദനം കൂട്ടിയാല്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കാം. പാലുല്‍പ്പാദനത്തിനായി തുടങ്ങുന്ന ചെറുകിട, ഇടത്തരം, വന്‍കിട ഡയറി യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. സാമ്പത്തിക ശേഷികുറഞ്ഞ പ്രവാസികള്‍ക്ക് 20 മുതല്‍ 50 വരെ പശുക്കളുള്ള ഡയറി ഫാമുകള്‍ തുടങ്ങാവുന്നതാണ്. ഇതിനെല്ലാമുള്ള ലൈസന്‍സ് ലഭ്യമാക്കല്‍ വേഗത്തില്‍ നടത്തും. സബ്സിഡി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. കായലുകളില്‍ പ്രത്യേക സ്ഥലങ്ങള്‍ പ്രവാസികള്‍ക്ക് അനുവദിച്ചാല്‍ മത്സ്യോല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാക്കാമെന്ന് പ്രതിനിധികള്‍ പറഞ്ഞു. മികച്ച കോഴിബ്രീഡ് സംസ്ഥാനത്തിനുണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു.
കാര്‍ഷികരംഗത്തെ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ലൈസന്‍സും സര്‍ക്കാര്‍സഹായങ്ങളും നല്‍കുന്നതിന് ഏകജാലക സംവിധാനം വേണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്,വൈദ്യുതി വകുപ്പുകളും മലിനീകരണ നിയന്ത്രണബോര്‍ഡും ചേര്‍ന്ന് ഇതിനുള്ള സംവിധാനം രൂപപ്പെടുത്തും. മന്ത്രിമാര്‍ക്ക് പുറമേ എം.എല്‍.എമാരായ എസ്.ശര്‍മ, കെ.എന്‍.എ. ഖാദര്‍, കെ.കൃഷ്ണന്‍കുട്ടി, എസ്.ശര്‍മ്മ, പുരുഷന്‍ കടലുണ്ടി എന്നിവരും വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.