കൊച്ചി: തൊഴില്‍ സുരക്ഷയും ആരോഗ്യവും എന്ന വിഷയത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച സുരക്ഷിതം 2018 ന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയോ ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാല്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സര്‍വ്വ സജ്ജീകരണങ്ങളുമുള്ള എമര്‍ജന്‍സി റെസിപോണ്‍്സ വെഹിക്കിളുമായി കൊച്ചിന്‍ റിഫൈനറി. ഹസാഡസ് മെറ്റീയില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിള്‍ എന്ന ഈ സംവിധാനം ഓസ്ട്രിയയില്‍ നിര്‍മ്മിച്ചതാണ് വാഹനത്തിന്റെ ചേസിസ് നിര്‍മ്മിച്ചിരിക്കുന്നത് ജര്‍മനിയിലും. പെട്രോളിയം ഉത്പന്നങ്ങളുടെ ചോര്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കെട്ടിടം തകരുക, തീപിടിത്തം തുടങ്ങിയ അപകടകരമായ സാഹചര്യങ്ങളില്‍ വാഹനം അടിയന്തിര രക്ഷാപ്രവര്‍ത്തനം സാധ്യമാക്കും. ആകെ എട്ട് കംപാര്‍ട്ട്മെന്റുകളാണ് വാഹനത്തിനുള്ളത്. മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, തെര്‍മല്‍ ഇമേജിംഗ് ക്യാമറ എന്നീ അത്യാധുനിക സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമവും വേഗത്തിലുമാക്കും. രണ്ടു കിലോമീറ്റര്‍ വരെ സൂം ചെയ്യാവുന്ന ക്യാമറയാണ് വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. തീപിടിത്തം പോലെ പുക നിറഞ്ഞ കാഴ്ച മറയുന്ന സന്ദര്‍ഭങ്ങളില്‍ വളരെയധികം ഫലപ്രദമാണ് തെര്‍മല്‍ ഇമേജിംഗ് ക്യാമറയെന്ന് റിഫൈനറി അധികൃതര്‍ പറയുന്നു. വാതക ചോര്‍ച്ചയുണ്ടായാല്‍ ചോര്‍ന്ന വാതകങ്ങള്‍ വലിച്ചെടുക്കുന്നതിനുള്ള പമ്പുകളും അതു ശേഖരിക്കുന്നതിന് 5000 ലിറ്റര്‍ ശേഷിയുള്ള കണ്ടെയ്നറുകളും വാഹനത്തിലുണ്ട്. വാഹനത്തിലെ അക്കോസ്റ്റിക് വിക്ടിം ലൊക്കേറ്റര്‍ വഴി അപകടത്തില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനാകും. ഇന്ത്യയില്‍ കൊച്ചിന്‍ റിഫൈനറിയ്ക്ക് മാത്രമാണ് ഈ സംവിധാനമുള്ളത്. എട്ട് കോടി രൂപയാണ് ഇതിന്റെ വില. 9000 ലിറ്റര്‍ ശേഷിയുള്ള ടബ്ബ്, ഡ്രം, ബാഗുകള്‍, ആസിഡ്, പെട്രോള്‍, ഓയില്‍ എന്നിവ വലിച്ചെടുക്കുന്നതിനുള്ള പമ്പുകള്‍ എന്നിവയും ഇതിലുണ്ട്. മൂന്നു പേരാണ് വാഹനം പ്രവര്‍ത്തിക്കുന്നതിനാവശ്യമുള്ളത്. പൂര്‍ണ്ണമായും സ്പാര്‍ക്ക് പ്രൂഫായ വിധത്തില്‍ ബെറിലിയം കോപ്പര്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിട്ടുള്ളത്.