പാലക്കാട്: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് സ്വന്തം വീടുകളില്‍ നിന്നാണെന്ന് ബോധവത്ക്കരണ ക്ലാസ് വ്യക്തമാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 60 ശതമാനം കേസുകളും സ്വന്തം വീട്ടില്‍ നിന്നാണെന്നും ഇതില്‍ മക്കളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്ന കേസുകളാണ് കൂടുതല്ലെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ്, മെയിന്റന്‍സ് ട്രിബ്യൂണല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമത്തെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യയുടെ 13 ശതമാനം വരുന്ന മുതിര്‍ന്ന പൗരന്‍മാരില്‍ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്. മാതാപിതാക്കളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന മക്കള്‍ക്ക് മൂന്നു മാസം വരെ തടവും 5000 രൂപ പിഴയും ലഭിക്കുമെന്ന് ക്ലാസില്‍ വ്യക്തമാക്കി.

മുതിര്‍ന്ന തലമുറയുടെ സാന്നിധ്യമില്ലാതെ അണുകുടുംബങ്ങളില്‍ വളരുന്നതാണ് പുതിയ തലമുറയെ വഴിതെറ്റുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സമൂഹത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അനുഭവസമ്പത്തുള്ള മുന്‍തലമുറയുടെ വഴികാട്ടലും ഇല്ലാതായതു മൂലം സമൂഹത്തില്‍ അപകടകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ. സന്തോഷ് ബാബു പറഞ്ഞു.

ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡോറിസ് മനോരമ അധ്യക്ഷയായി. ബി.ഇ.എം സ്‌കൂള്‍ ടീച്ചര്‍ രജിത, ഡെപ്യൂട്ടി എച്ച്.എ.ജിസി മാത്യു, മെയിന്റനന്‍സ് ട്രിബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.സതീഷ്, കെ.എന്‍.നയന എന്നിവര്‍ സംസാരിച്ചു.