* ഇതിനകം രണ്ടുതവണ ഓഡിറ്റ് നടന്നു

കിഫ്ബി സി ആൻറ് എ.ജി ഓഡിറ്റിനു വിധേയമാണെന്നും ഇതിനകം രണ്ടുതവണ ഓഡിറ്റ് നടന്നതായും ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സി.എ.ജി-ഡി.പി.സി ആക്ട് 1971 ലെ വകുപ്പ് 14 (1) പ്രകാരമാണ് ഇതിനകം രണ്ടുതവണ സി ആൻറ് എ.ജി ഓഡിറ്റ് നടന്നത്.

വകുപ്പ് 14 (1) പ്രകാരമുള്ള ഓഡിറ്റ് സമ്പൂർണവും സമഗ്രവുമാണ്. ഇതുപ്രകാരം എല്ലാ വരവു-ചെലവു കണക്കുകളും ഓഡിറ്റിനു വിധേയമാക്കിയേ മതിയാകൂ. ഈ വ്യവസ്ഥ പ്രകാരമുള്ള അധികാരം എല്ലാ വരവു-ചെലവു കണക്കുകളും സംബന്ധിച്ച സമഗ്ര ഓഡിറ്റാണെന്ന് സി ആൻറ് എ.ജി യുടെ വെബ്‌സൈറ്റിലെ വിശദീകരണത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

സി ആൻറ് എ.ജിയുടെ വകുപ്പ് 14 (1) പ്രകാരമുള്ള ഓഡിറ്റിന് കിഫ്ബി നിയമപ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് വിഘാതമല്ല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ഉണ്ടെങ്കിലും 14 (1) പ്രകാരമുള്ള സി ആൻറ് എ.ജി ഓഡിറ്റ് പരമോന്നതവും സമ്പൂർണവുമാണെന്ന് അവരുടെ സൈറ്റിലുള്ള കമൻററിയിൽ തന്നെ വ്യക്തമാണ്.

കിഫ്ബിയുടെ കാര്യത്തിൽ 14 (1) പ്രകാരമുള്ള വകുപ്പ് പ്രകാരം സകല വരവു-ചെലവു കണക്കുകളും സി ആൻറ് എ.ജി ഓഡിറ്റിനു വിധേയമാണ്. അവർ അതു ചെയ്യുന്നുമുണ്ട്. വകുപ്പ് 20 (2) കിഫ്ബിക്കു ബാധകമേയല്ല.

പുതിയ കമ്പനി നിയമപ്രകാരം കിയാൽ സി ആൻറ് എ.ജി ഓഡിറ്റ് ബാധകമായ കമ്പനിയല്ലെന്നും ധനകാര്യമന്ത്രി അറിയിച്ചു.