തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം അർഹരായ തൊഴിലാളികൾക്ക് ധനസഹായം നൽകുന്നു.  ടേം ലോണായി 2,50,000 രൂപയും ഗ്രാന്റ്/ സബ്‌സിഡി ആയി 50,000 രൂപയും അനുവദിക്കും.  ലോൺ തുക 1,50,000 രൂപ വീതമുള്ള രണ്ട് തുല്യ ഗഡുക്കളായി അനുവദിക്കും.

ഈ തുകയ്ക്ക് നാല് ശതമാനം വാർഷിക പലിശ ഈടാക്കും.  അഞ്ച് വർഷത്തിനുള്ളിൽ തുല്യമാസ തവണകളായി വായ്പ തിരിച്ചടയ്ക്കണം.  ലോൺ തുകയുടെ ആദ്യ ഗഡു കൈപ്പറ്റിയ തിയതി മുതൽ ആറു മാസത്തിനുശേഷം തിരിച്ചടവ് ആരംഭിക്കും.  തിരിച്ചടവിൽ വീഴ്ച വരുത്തുന്നപക്ഷം 2.5 ശതമാനം പിഴപ്പലിശ ഈടാക്കും.  അപേക്ഷകൻ 2014-15 ലെ മദ്യനയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതും, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലോ, ഇ.പി.എഫ് പദ്ധതിയിലോ അംഗത്വം ഉണ്ടായിരുന്നവരോ ആയിരിക്കണം.  2015 ന് ശേഷം എഫ്.എൽ3, എഫ്.എൽ11 ലൈസൻസ് ലഭിച്ച ബാർ ഹോട്ടലുകളിൽ വീണ്ടും ജോലി ലഭിച്ച തൊഴിലാളികൾ അർഹരല്ല.  വായ്പയ്ക്കായി അപേക്ഷിക്കുന്നവർ ലോൺ തുകയ്ക്ക് അനുബന്ധമായി ബോണ്ടും, ലോൺ തുക ഉപയോഗിച്ച് ആർജ്ജിക്കുന്ന വകകൾ മോർട്ട്‌ഗേജ് ചെയ്ത ബോണ്ടും എക്‌സിക്യൂട്ട് ചെയ്ത് സമർപ്പിക്കേണ്ടതാണ്.  അപേക്ഷാഫോറവും വിശദവിവരങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം/ എറണാകുളം/ കോഴിക്കോട് മേഖലാ ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കും.  പദ്ധതി പ്രകാരം അർഹതയുള്ള തൊഴിലാളികൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറെ സമീപിക്കണം.  പൂരിപ്പിച്ച അപേക്ഷാഫോറം 2020 ജനുവരി 27 വരെ ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർക്ക് സമർപ്പിക്കാം.  നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.