ആലപ്പുഴ: വിവിധ മത്സരങ്ങൾ കണ്ടിട്ടുള്ളവർക്ക് പുതിയ അനുഭവമായിരുന്നു കയർ കേരള 2019നു മുന്നോടിയായി ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച കയർ കൈപ്പിരി മൽസരം. വെറും കൈ മാത്രം ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് ചകിരിനാരുകൾ പിരിച്ച് കയറാക്കി മാറ്റുന്ന പരമ്പരാഗത രീതി പുതിയ തലമുറയിലെ പലർക്കും അത്ഭുതക്കാഴ്ചയായി. കടപ്പുറത്തെത്തിയ വിദേശ വിനോദസഞ്ചാരികൾക്കും കയർപിരി മത്സരം വേറിട്ടനുഭവമായി. കയർ മേഖലയിലെ പരമ്പരാഗത തൊഴിൽ രൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

വിവിധ മേഖലകളിൽ നിന്നുള്ള 129 സ്ത്രീകളാണ് മത്സരത്തിൽ പങ്കെടുത്തത്. 43 പേർ വീതമുള്ള വിവിധ ഗ്രൂപ്പകളാക്കി ഓരോ ഗ്രൂപ്പിലും ഒന്നാമതെത്തിയ 30 പേരാണ് ഫൈനലിൽ മാറ്റുരച്ചത്. 10 മിനിട്ടായിരുന്നു മത്സര സമയം.അജിത ഷണ്മുഖൻ, നസീമ, സുകന്യ, എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 5000, 2500, 1500 രൂപ യഥാക്രമം വിജയികൾക്ക് സമ്മാനമായി നൽകി. മുതിർന്ന കയർ തൊഴിലാളിയായ ദേവകിയമ്മ, കമലയമ്മ, മണിയമ്മ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലക്, കയർ മാറ്റ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ് ആർ. സുരേഷ്, ആർ. റിയാസ്, എ. റോഷ്ന എന്നിവർ പ്രസംഗിച്ചു.