ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പിനി. മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ ഇതു സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടു. ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനി വാഗ്ദാനം ചെയ്യ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ടോക്കിയോയിൽ നടത്തിയ ചർച്ചകളിൽ ആണ് ലോകപ്രശസ്ത ബാറ്ററി നിർമ്മാണ കമ്പനി കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യപത്രം തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ടൊമോഹികോ ഒകാഡ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ജപ്പാനിലെ നിക്ഷേപകർക്ക് കേരളത്തിൽ സാധ്യമാകുന്ന മേഖലകളെക്കുറിച്ചും സംസ്ഥാനത്ത് നിലവിലുള്ള ഉള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഉൽപാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാർഷികാനുബന്ധ വ്യവസായങ്ങൾ, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉല്‍പനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉൾപ്പെടെ കേരളത്തിൽ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജാപ്പനീസ് വിദേശകാര്യ ട്രേഡ് ഓർഗനൈസേഷൻ കേരളത്തിൽ ഒരു ഓഫീസ് തുടങ്ങണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിൽ നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ള ഉള്ള ജപ്പാൻ സംരംഭകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. വ്യവസായം ഗതാഗതം മത്സ്യമേഖല ,മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളിൽ കേരളത്തിൻറെ അനുഭവങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. വ്യവസായ മന്ത്രി ഇ പി ജയരാജൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് ജോസ് എന്നിവരും ഉദ്യോഗസ്ഥ സംഘവും സംഗമത്തിൽ പങ്കെടുത്തു

സംഗമം ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് കെ വർമ ഉദ്ഘാടനം ചെയ്തു. ജെട്രൊ വൈസ് ചെയർമാൻ കസുയ നകജോ സ്വാഗതം പറഞ്ഞു. ജപ്പാനിലെ ഇന്ത്യൻ എംബസിയും ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനും ചേർന്നാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.