ഏതു ദുരന്തവും നേരിടാനാവുന്ന സന്നദ്ധ സേന കേരളമാകെ ഉണ്ടാക്കുക ലക്ഷ്യം – മുഖ്യമന്ത്രി

ദുരന്തങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന അഗ്‌നി രക്ഷാ സേനയുടെ സിവിൽ  ഡിഫൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 124 ഫയർ സ്റ്റേഷനുകൾക്ക് അനുബന്ധമായി 50 പേരടങ്ങുന്ന ഓരോ സിവിൽ ഡിഫൻസ് യൂണിറ്റാണ് രൂപീകരിക്കുന്നത്. അത്തരത്തിൽ കേരളത്തിലാകെ 6200 സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഈ ഘട്ടത്തിൽ കേരളത്തിലുണ്ടാകും. ഇതിനൊരു വിപുലീകൃത രൂപമുണ്ടാകണം. നൂറു പേർക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഈ സേന വളരണം.

സന്നദ്ധതയുള്ള യുവാക്കളും യുവതികളും സിവിൽ ഡിഫൻസിന്റെ ഭാഗമാകും. ഡോക്ടർമാർ, എൻജിനിയർമാർ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ജനകീയ ദുരന്ത പ്രതികരണ സേനയിൽ ഉണ്ടാകും.
പ്രകൃതി ദുരന്തം മാത്രമല്ല, വാഹനാപകടങ്ങളും മറ്റെല്ലാ പ്രശ്‌നങ്ങളും നേരിടാനാവുന്ന സേനയായി ഇതിനെ മാറ്റും. ഏകോപിപ്പിക്കാൻ ഡയറക്ടറേറ്റും ഉണ്ടാകും.
മത്സ്യത്തൊഴിലാളികൾ, ആദിവാസി വിഭാഗത്തിലുള്ളവർ തുടങ്ങിയവരുടെ പ്രാതിനിധ്യം ഉണ്ടാകും. വോളണ്ടിയർമാരുടെ മുൻകാല പ്രവർത്തനം, സ്വഭാവ സവിശേഷത ഒക്കെ പരിശോധിച്ച് യോഗ്യത ഉറപ്പാക്കും. സമഗ്ര പരിശീലനം ഇവർക്ക് നൽകും. വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ ഉൾപ്പെടെ പരിശീലനം ഉണ്ടാകും.

30 ശതമാനം വനിതാ പ്രാതിനിധ്യം സന്നദ്ധസേനയിൽ ഉണ്ടാകും. സോഷ്യൽ മീഡിയയുടെ സാധ്യത പ്രളയകാലത്തൊക്കെ യുവാക്കൾ മികച്ച രീതിയിൽ ഉപയോഗിച്ചതാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ നല്ല വശങ്ങൾ പ്രയോജനപ്പെടുത്തും.
അടുത്ത ഘട്ടത്തിൽ ആധുനിക സാങ്കേതികവിദ്യാ സഹായത്തോടെ തൽസമയ വിവരവിനിമയ സംവിധാനം കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമാക്കും. ദുരന്തങ്ങളെ അതിജീവിക്കാൻ കൃത്യമായ അവബോധം ജനങ്ങൾക്കുണ്ടാവുക പ്രധാനമാണ്. അതും ഇത്തരം സേനയുടെ ദൗത്യമാകും. വിവിധ രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് അനുഭവങ്ങൾ മാതൃകയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടിൽ ഗ്യാസ് സിലിണ്ടറിൽ തീപിടിത്തം ഉണ്ടായപ്പോൾ കൃത്യമായി ഇടപെട്ട് തീയണച്ച് അഞ്ചു പേരുടെ ജീവൻ രക്ഷിച്ച ആലപ്പുഴ സ്വദേശി അഞ്ചാം ക്ലാസുകാരൻ അഖിലിനെ മുഖ്യമന്ത്രി ചടങ്ങിൽ അനുമോദിച്ചു. സിവിൽ ഡിഫൻസ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അതിജീവനം കൈപ്പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ കെ.ശ്രീകുമാർ, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി , ആഭ്യന്തര അഡീ: ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, ഫയർ ആന്റ് റസ്‌ക്യൂ ഡയറക്ടർ (ടെക്‌നിക്കൽ) ആർ. പ്രസാദ്, ഡയറക്ടർ ( ഭരണം) എം. നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.  ഫയർ ആൻറ് റസ്‌ക്യൂ ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ സ്വാഗതവും സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ വി. സിദ്ധകുമാർ നന്ദിയും പറഞ്ഞു.
അഗ്‌നി രക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും വിവിധ രക്ഷാപ്രവർത്തനങ്ങളുടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ ഫോട്ടോ പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.