കിഫ്ബിയുടെ ‘കേരള നിർമിതി’ പ്രദർശനം ഉദ്ഘാടനം ചെയ്തു
ചരിത്രത്തിൽ ഇന്നുവരെ കാണാത്ത നാടിന്റെ വികസനമുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദർശനമായ ‘കേരള നിർമിതി’യുടെ ഉദ്ഘാടനം തൈക്കാട് പോലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് തന്നെ അനുകരിക്കാവുന്ന മാതൃകയാണ് നമ്മുടെ നാട് മുന്നോട്ടുവെച്ചിരിക്കുന്നത്. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കിഫ്ബിയിലൂടെ ഇതിനകം 45,619 കോടി രൂപയുടെ 591 പദ്ധതികൾക്കാണ് അനുമതി നൽകിയത്.
കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറ പരത്താൻ ശ്രമങ്ങൾ പലകോണുകളിൽനിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ, കിഫ്ബി തികച്ചും സുതാര്യമാണ്. കക്ഷിരാഷ്ട്രീയ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനങ്ങൾക്ക് ധനലഭ്യത ഉറപ്പാക്കുകയാണ്. എന്നാൽ, ഫണ്ടനുവദിച്ച് കൈയും കെട്ടി നോക്കിനിൽക്കുകയല്ല, ഗുണനിലവാരം ഉറപ്പാക്കാനുള്ള കർശനമായ നടപടികളും കിഫ്ബി നടപ്പാക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല, കാരണം ഇത് നാടിന്റെ വികസനത്തിനുള്ള പ്രവർത്തനമായതിനാൽ അതിൽ ന്യൂനത ഉണ്ടാകാൻ പാടില്ല.
ഒട്ടേറെ സ്വപ്‌നപദ്ധതികളാണ് കിഫ്ബിയിലൂടെ യാഥാർഥ്യമാകുന്നത്. എറണാകുളം അമ്പലമുകൾ പെട്രോ കെമിക്കൽ പാർക്കിനുവേണ്ടി ഭൂമി ഏറ്റെടുക്കൽ ഇപ്പോൾ യാഥാർഥ്യമായിട്ടുണ്ട്. ഇതിനായി സർക്കാരിന് വേണ്ടി കിൻഫ്രയ്ക്ക് 1000 കോടിരൂപ കൈമാറിയത് കിഫ്ബിയാണ്. ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കൽ പദ്ധതിക്കുള്ള തുകയാണിത്. പെട്രോ കെമിക്കൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാന സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യാന്തര നിലവാരമുള്ള വ്യവസായ പാർക്കാണ് അമ്പലമുകളിൽ വികസിപ്പിക്കുന്നത്. പുതുതലമുറയ്ക്കുള്ള സമ്മാനമാണിത്. 10,000 യുവാക്കൾക്ക് നേരിട്ട് ഇതിലൂടെ തൊഴിലവസരം ലഭിക്കും. നേരിട്ടല്ലാതെ 5000 ൽ അധികം തൊഴിലവസരം വേറെയും.
ദേശീയവികസനത്തിന് ഇനി ഏറ്റെടുക്കാനുള്ള ഭൂമിയുടെ സംസ്ഥാനവിഹിതത്തിന്റെ ആദ്യഗഡുവും കിഫ്ബി കൈമാറിയിട്ടുണ്ട്. 5374 കോടി നൽകാനുള്ളതിന്റെ 349.70 കോടിയാണ് കൈമാറിക്കഴിഞ്ഞത്.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മാറ്റാനുള്ള പുതിയ പാത കിഫ്ബി മുഖേന യാഥാർഥ്യമാക്കാൻ കൊങ്കൺ റെയിൽവേയുമായി ചേർന്ന് വിശദ പദ്ധതി തയാറാക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയ്ക്കും വലിയതോതിലുള്ള ഉണർവേകാൻ കിഫ്ബിയിലൂടെ കഴിഞ്ഞു. 45,000 ഹൈടെക് ക്ലാസ് മുറികൾ, ഹൈടെക് ലാബുകൾ യാഥാർഥ്യമായത് നാടിന്റെ മുഖച്ഛായ മാറ്റി.
ആരോഗ്യമേഖലയിൽ വലിയമാറ്റമുണ്ടായത് നാടാകെ അംഗീകരിച്ചു. അതിനുള്ള ധനവും കിഫ്ബിയിലൂടെ കണ്ടെത്തിയതാണ്. 50 ഡയാലിസിസ് യൂണിറ്റുകൾ, 10 കാത്ത് ലാബുകൾ, നിരവധി ആശുപത്രി നിർമാണവും നവീകരണവും ഇതെല്ലാം നാടിനു സ്വന്തമായതായും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു പതിറ്റാണ്ടുശേഷം തീരുന്ന പദ്ധതികൾ ഇന്ന് സാധ്യമാകുന്നു എന്നതാണ് കിഫ്ബിയുടെ പ്രത്യേകതയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ: തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ മൂന്നു സർക്കാരുകൾ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിർമാണങ്ങൾക്ക് ആകെ 40,000 കോടി ചെലവഴിച്ച സ്ഥാനത്താണ് കിഫ്ബിയിലൂടെ 50,000 കോടി രൂപ ചെലലവാക്കുന്നത്. ഇന്നത്തെ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യത്തിൽ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കിഫ്ബിയെന്നും അദ്ദേഹം പറഞ്ഞു.
ജനജീവിതത്തിന്റെ സമസ്തമേഖലകളിലും തൊട്ടറിയാൻ സാധിക്കുന്ന തരത്തിൽ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വികസനകാഴ്ചപ്പാടാണ്് കിഫ്ബി വഴി മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പദ്ധതികളുടെ പ്രദർശന ഉദ്ഘാടനം നിർവഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തലസ്ഥാന ജില്ലയിൽ മാത്രം 71 പദ്ധതികളിലുമായി 3316.57 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, സി. ദിവാകരൻ, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ബി. സത്യൻ, ഡി.കെ. മുരളി, കിഫ്ബി സി.ഇ.ഒ ഡോ: കെ.എം. എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
കിഫ്ബി വഴി സംസ്ഥാനമാകെ യാഥാർഥ്യമാകുന്ന പ്രധാന പദ്ധതികളുടെ പ്രദർശനവും വിശദാംശങ്ങളുമാണ് പ്രദർശനത്തിലുള്ളത്. 
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ പദ്ധതികളുടെ പ്രദർശനം, സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചർച്ചയും, സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പ്രശ്‌നോത്തരി, നിയമസഭാ മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. 22ന് പ്രദർശനം സമാപിക്കും.