ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷൻ ആന്റ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ (ഡ്രിപ്) രണ്ടാം ഘട്ടം 18 സംസ്ഥാനങ്ങളിൽ നടപ്പാക്കുമെന്ന് കേന്ദ്ര ജലവിഭവ നദി വികസന സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. കോവളത്ത് ആരംഭിച്ച അന്താരാഷ്ട്ര ഡാം സുരക്ഷാ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമാകാൻ 16 സംസ്ഥാനങ്ങൾ താത്പര്യം അറിയിച്ചിട്ടുണ്ട്. 9000 കോടി രൂപയാണ് രണ്ടാം ഘട്ട പദ്ധതിക്കായി ലോകബാങ്കിൽ നിന്ന് ലഭിക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളുണ്ട്. ജലസുരക്ഷയ്ക്ക് ഡാമുകൾ അത്യന്താപേക്ഷിതമാണ്. ജലം സംരക്ഷിക്കുന്നതിന് കൂടുതൽ ഡാമുകൾ നിർമ്മിക്കേണ്ട സ്ഥിതിയാണ്. എന്നാൽ ഡാമുകളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയും വേണം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്തർദ്ദേശീയ പരിശീലനം ലഭ്യമാക്കണം. ആയിരം വർഷം വരെ പഴക്കമുള്ള ഡാമുകൾ ഇന്ത്യയിലുണ്ട്. 447 പുതിയ ഡാമുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ വിജയകരമായ മാതൃകകൾ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
പ്‌രിസ്ഥിതി പ്രശ്‌നങ്ങൾ കാരണം പുതിയ ഡാമുകൾ നിർമ്മിക്കുന്നതിന് കേരളത്തിൽ എതിർപ്പുണ്ടെന്നും അതിനാൽ നിലവിലെ ഡാമുകൾ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുമെന്നും അദ്ധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. കേരളത്തിന്റെ ജലവൈദ്യുതി പദ്ധതികളിൽ ഡാമുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ പ്രധാന ഡാമുകളെല്ലാം 20 വർഷത്തിലേറെ പഴക്കമുള്ളവയാണ്. കഴിഞ്ഞ വർഷത്തെ കടുത്ത വേനലിലും ഡാമുകളുള്ള സ്ഥലങ്ങളിൽ ജലദൗർലഭ്യം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു.
ഡ്രിപ് പദ്ധതിയുടെ ഭാഗമായി കേരളം ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. രണ്ടാം ഘട്ടത്തിലേക്ക് കൂടുതൽ പദ്ധതികൾ കേരളം സമർപ്പിക്കും. ഡാം സുരക്ഷ സംബന്ധിച്ച കേന്ദ്ര ജല കമ്മീഷന്റെ മാർഗരേഖകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ എസ്. മസൂദ് ഹുസൈൻ, കെ. എസ്. ഇ. ബി എം. ഡി ഡോ.കെ. ഇളങ്കോവൻ, ലോകബാങ്ക് ലീഡ് ഡാം സ്‌പെഷ്യലിസ്റ്റ് സറ്റോരു ഇദ, വലിയ ഡാമുകളുടെ അന്താരാഷ്ട്ര കമ്മീഷനായ ഐകോൾഡിന്റെ പ്രസിഡന്റ് പ്രൊഫ. ഡോ. ആന്റൺ ജെ. ഷ്യെൽസ്, ആസ്‌ട്രേലിയൻ വാട്ടർ പാർട്ട്ണർഷിപ്പ് സി. ഇ. ഒ ഡോ. നിക്കോളാസ് ഷൊഫീൽഡ്, കേന്ദ്ര ജലമന്ത്രാലയം ജോ. സെക്രട്ടറി സഞ്ജയ് കുൺഡ് എന്നിവർ സംസാരിച്ചു.