കുലശേഖരമംഗലം വില്ലേജ് ഓഫീസിനോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച റവന്യു  ക്വാര്‍ട്ടേഴ്‌സ് റവന്യൂ – ഭവന  നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ഏത് അടിയന്തിര സാഹചര്യത്തിലും രാപ്പകല്‍ ഭേദമെന്യേ പ്രവര്‍ത്തിക്കുന്ന വകുപ്പ് ജീവനക്കാര്‍ സംതൃപ്തമായ സേവന സാഹചര്യം അര്‍ഹിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു.  ജോലി സ്ഥലത്തു തന്നെ ഇവര്‍ക്ക് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ലഭ്യമാക്കണമെന്നതാണ്  സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനാവശ്യമായ പണം ബജറ്റില്‍ വകയിരുത്തുന്നതിന് നടപടി സ്വീകരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുലശേഖര മംഗലം വില്ലേജ് ഓഫീസിന്റെ നവീകരണത്തിന്  നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. 161.88 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ രണ്ട് വീതം കിടക്ക മുറികള്‍, സ്വീകരണ മുറികള്‍,ഊണ് മുറികള്‍, അടുക്കള തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. പൊതുമരാമത് വകുപ്പ് കെട്ടിട വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടന്‍, വൈസ് പ്രസിഡന്റ് കെ.ബി രമ എന്നിവര്‍ സംസാരിച്ചു.

തദ്ദേശ സ്ഥാപന ജന പ്രതിനിധികളായ വി. ഭാസ്‌ക്കരന്‍, കെ.എസ്. വേണുഗോപാല്‍, അഡ്വ.പി.വി. കൃഷ്ണകുമാര്‍, പി.കെ മല്ലിക, എ.ഡി.എം അലക്‌സ് ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ മാരായ ടി.കെ. വിനീത്, പി.പി. ഹേമലത ഹുസൂര്‍ ശിരസ്തദാര്‍ ബി.അശോക് ,തഹസില്‍ദാര്‍ എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.