ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജനുവരി 19 ന് നടക്കും. 856 ബൂത്തുകളാണ് പോളിയോ തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി സജ്ജീകരിക്കുന്നത്.അഞ്ച് വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്കാണ് തുളളി മരുന്ന് നല്‍കുക. അംഗനവാടികള്‍,സ്‌കൂളുകള്‍,ബസ് ബസ്സ്റ്റാന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിക്കും. രാവിലെ 8 മുതല്‍ തുളളിമരുന്ന് വിതരണം ചെയ്യും. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ജില്ലാ കളക്ട്രര്‍ ഡോ.ആദീല അബ്ദുളളയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതില്‍ ചില പ്രദേശങ്ങളില്‍ നിന്നും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. പോളിയോയ്ക്ക് എതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക, ജില്ലാ പ്ലാനിംങ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ബി. അഭിലാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.