മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ ഉണ്ടാകാൻ ഇടയുള്ള ജനത്തിരക്ക് മുൻകൂട്ടികണ്ട് സൗകര്യങ്ങൾ ഒരുക്കാനും പ്രശ്‌നങ്ങൾ ഒഴിവാക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായ ഒരുക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ മികച്ച ഒരു മണ്ഡലകാലമാണ് ഇത്തവണത്തേത്. മണ്ഡലകാല പൂജ കഴിഞ്ഞ് നട തുറന്നപ്പോൾ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി യോഗം ചേർന്ന് തുടർനടപടികൾക്ക് നിർദേശം നൽകിയിരുന്നു. മലകയറുമ്പോഴുള്ള ആരോഗ്യശ്രദ്ധയിൽ യുവാക്കൾ ഉൾപ്പെടെ ശ്രദ്ധിക്കണം എന്നനിലയിൽ പ്രചാരണവും ക്രമീകരണവും ഏർപ്പെടുത്തും.
സുരക്ഷക്കായി സർക്കാർ ഏർപ്പെടുത്തുന്ന മുൻകരുതലുകളുമായും ക്രമീകരണങ്ങളുമായി ഭക്തജനങ്ങൾ സഹകരിക്കണം. അതു പാലിക്കാൻ തയാറായില്ലെങ്കിൽ അപകടങ്ങളുണ്ടാകുമെന്ന് ഭക്തർ മനസിലാക്കണം. അപകടസൂചനയുള്ള പ്രദേശങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാതെ ബാരിക്കേഡുകൾ അടക്കം ക്രമീകരിക്കും. പുതിയതായി കണ്ടെത്തിയ ചില സ്ഥലങ്ങളിൽ അവശ്യംവേണ്ട വെളിച്ചവും മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തും. വാഹനപാർക്കിംഗിനും പുതിയ മേഖലകൾ കണ്ടെത്തിയിട്ടുണ്ട്.
മുൻകാലങ്ങളിൽ ഉണ്ടാകുന്ന പോലെ ട്രാഫിക് ബ്‌ളോക്കുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തും. ബ്‌ളോക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കുടിവെള്ളവിതരണവും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ഭക്ഷണവിതരണത്തിനും ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.