ആര്‍ദ്രം മിഷന്റെ ജില്ലയിലെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ചിനകം ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കാന്‍ ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ടത്തിന്റെ അവലോകനവും ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്തയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 16 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അതത് പഞ്ചായത്തുകള്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കണമെന്ന് യോഗം വിവിധ പഞ്ചായത്തുകളോട് നിര്‍ദേശിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. കൂടാതെ ജനകീയ കാമ്പയിന്‍ വിപുലീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആര്‍ദ്രം നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. ടി എന്‍ അനൂപ് കുമാര്‍ വിശദീകരിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, മാനസികാരോഗ്യം, ലഹരി വര്‍ജനം, ശുചിത്വം, മാലിന്യ സംസ്‌കരണം തുടങ്ങിയവ പൊതുജനങ്ങളില്‍ ശീലിപ്പികേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശിശുക്കള്‍ക്കും അമ്മമാര്‍ക്കുമുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പല പഞ്ചായത്തുകളിലും ഫലപ്രദമായി നടക്കുന്ന കൗണ്‍സലിംഗ്മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.കെ ജയന്തി പറഞ്ഞു. കൂടാതെ വിമുക്തി മിഷനിലൂടെ ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം എക്‌സൈസ് വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ പി റീത്ത അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ടി.കെ നാസര്‍, സെല്‍വരാജ്, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, വിവിധ വകുപ്പ് പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.