കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള രണ്ടാം ലക്കം ജനുവരി 9നും10നും കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.    വ്യവസായ വകുപ്പു  മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും.

മന്ത്രിമാരും സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തിലെ  വിവിധ സെഷനുകളിൽ  സംസാരിക്കും.  ദേശീയ അന്തര്‍ദേശീയ തലത്തിലെ വ്യവസായികളും നിക്ഷേപകരുമടക്കം രണ്ടായിരത്തില്‍പരം പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

100 കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. 2000 ഏക്കര്‍ സ്ഥലമാണ് പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍  അടക്കമുള്ള  വൈവിധ്യമാര്‍ന്ന പദ്ധതികളാണ് തയ്യാറാക്കുക.

ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടാകും.

വ്യാവസായിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്സ്, എംഎസ്എംഇ, ഗതാഗത വികസനവും വൈദ്യുത വാഹനങ്ങളും, ജീവശാസ്ത്രം, ആയുര്‍വേദം, ടൂറിസം, ഭക്ഷ്യ സംസ്ക്കരണം, തുറമുഖവും വ്യോമയാന സാധ്യതകളും തുടങ്ങിയ വിഷയങ്ങളിലാണ് സമ്മേളനത്തില്‍  വിദഗ്ധ ചര്‍ച്ചകള്‍ നടക്കുന്നത്.