മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ജനുവരി 13-ന് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനഞ്ചിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്.
പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മ്മരാജയുടെ പ്രതിനിധിയായി പ്രദീപ് കുമാര്‍ വര്‍മ്മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി 13-ന് പുലര്‍ച്ചെ 4.30ന് ആഭരണങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. ഉച്ചയ്ക്ക് 12 വരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. അതിനുശേഷമാണ് ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കുന്നത്. 12.55-ന് രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിക്ക് തിരുവാഭരണങ്ങള്‍ ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ കഴിയും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിക്കുന്ന രാജാവ് പമ്പയിലെത്തി ഭക്തര്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജാവ് ശബരിമലയില്‍ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന കുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.

തിരുവാഭരണ ഘോഷയാത്ര: ഏകോപനത്തിനായി
നോഡല്‍ ഓഫീസറെ നിയോഗിച്ചു

തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകോപനം നിര്‍വഹിക്കുന്നതിനായി തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ കെ. ശ്രീകുമാറിനെ നിയോഗിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയും പ്രതിനിധീകരിച്ച് തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നതിന് കളക്ടറേറ്റിലെ ഭൂപരിഷ്‌കരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ്. സജീവ്, റാന്നി ഡെപ്യുട്ടി തഹസീല്‍ദാര്‍ എം.കെ. അജികുമാര്‍, കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ആര്‍. അഭിലാഷ്, അടൂര്‍ താലൂക്കിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹരിഹരന്‍ ആര്‍ പിള്ള എന്നിവരെയും നിയോഗിച്ചു.