സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ പഞ്ചിംഗ് സമ്പ്രദായം വിജയകരം. പഞ്ചിംഗ് നടപടികൾ സ്പാർക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പുതിയ രീതിയോട് അനുകൂലമായ നിലപാടാണ് ജീവനക്കാർ സ്വീകരിച്ചിരിക്കുന്നത്. 2010 മുതൽ പഞ്ചിംഗ് തുടർന്നുവരുന്നുണ്ടെങ്കിലും 2018 ജനുവരി ഒന്നു മുതലാണ് സ്പാർക്കുമായി ബന്ധപ്പെടുത്തി പുതിയ പഞ്ചിംഗ് രീതി അവലംബിച്ചത്.
ജനുവരി ഒന്നു മുതൽ 22 വരെയുളള പഞ്ചിംഗ് റിപ്പോർട്ട് പ്രകാരം സ്പാർക്കിൽ അംഗമായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എണ്ണം 5155 ആണെങ്കിലും 4673 പേരാണ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്തുവരുന്നത്. പുതിയ രീതിയിൽ പഞ്ചിംഗ് ആരംഭിച്ചതിനു ശേഷം ഇതുവരെയും പഞ്ച് ചെയ്യാത്തവർ ആറു പേരും സ്ഥിരമായി വൈകിയെത്തുന്നവർ 94 പേരും മാത്രമാണ്.