പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക്  തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള  പ്രതിനിധിസംഘം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.

ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോർസെവ്‌സ്‌കി, കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റും  സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റർ ക്ലബ്ബിലെ വിദഗ്ധൻ മിഷേൽ വിസ്ലോവ്‌സ്‌കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി. എം. മിഥുൻ മോഹൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

പോളണ്ടിലെ നിരവധി തൊഴിൽ മേഖലകളിൽ തൊഴിലാളികളെ ആവശ്യ മുണ്ടെന്ന്  പോളണ്ട് സംഘം അറിയിച്ചു. ഓട്ടോമൊബൈൽ, നിർമാണം, ഘന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷൻ, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്‌കരണം, ഹോസ്പിറ്റാലിറ്റി  എന്നീ മേഖലകളിലാണ് കൂടുതൽ പേരെ ആവശ്യമുള്ളത്. ഏതൊക്കെ മേഖലകൾ തിരിച്ചുള്ള തൊഴിലവസരങ്ങളുടെ വിവരം ഉടൻ സർക്കാരിനെ അറിയിക്കും.  ഇതിനുള്ള തൊഴിൽ, ഭാഷാ പരിശീലനങ്ങൾ നൽകുന്നതിനും ധാരണയായി.

നിലവിൽ വിവിധ തൊഴിൽ മേഖലകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗം ചെറുപ്പക്കാർക്ക് പരിശീലനം നൽകുന്ന സംവിധാനം കേരളത്തിലുണ്ട്. ഇതിനു പുറമെ പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കിൽ ഇന്ത്യയിലെ ഏജൻസികളെ ഉപയോഗിച്ച് നിർവഹിക്കും. അത് സാധ്യമായില്ലെങ്കിൽ പോളണ്ടിൽ നിന്നുള്ള പരിശീലക സംഘം കേരളത്തിലെത്തി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗ്രൂപ്പിന് പ്രത്യേക തൊഴിൽ പരിശീലനം നൽകും. ഇവർ കൂടുതൽ പേർക്ക് പിന്നീട് പരിശീലനം നൽകും.

ഭാഷാ പരിശീലനം അടക്കമുള്ള കാര്യങ്ങൾ കൂടി ലക്ഷ്യമിട്ട്  കേരളത്തിൽ പോളിഷ് സാംസ്‌കാരിക കേന്ദ്രം പ്രവർത്തനം തുടങ്ങാൻ തയ്യാറാണെന്നും പോളണ്ട് സംഘം അറിയിച്ചു.  തൊഴിൽ നൽകുന്നതിനുള്ള  തുടർ നടപടികൾ  എത്രയും വേഗം തുടങ്ങുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. പോളണ്ടിൽ നിന്നുള്ള റിപ്പോർട്ട് കിട്ടുന്ന മുറക്ക് തന്നെ അതിലേക്കുള്ള  നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി-പട്ടികവർഗ വകുപ്പ് നൽകിയ പ്രത്യേക തൊഴിൽ പരിശീലനം വഴി ഇതിനകം 383 പേർക്ക് വിദേശത്തും അയ്യായിരത്തിലധികം പേർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. വിദേശത്ത്  തൊഴിലിനായി പോകുന്നതിന് പട്ടികജാതി-പട്ടികവർഗ ചെറുപ്പക്കാർക്ക്   പരിശീലവും തുടർന്ന്   യാത്ര രേഖകൾ തയ്യാറാക്കി വിമാന ടിക്കറ്റ് അടക്കം നൽകുന്നത് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാണ്.

ചർച്ചയിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, സ്‌പെഷ്യൽ സെക്രട്ടറി അലി അസ്ഗർ പാഷ, പട്ടികജാതി വികസന ഡയറക്ടർ പി ഐ ശ്രീവിദ്യ,  പട്ടികവർഗ വികസന ഡയറക്ടർ ഡോ. പുകഴേന്തി എന്നിവരും പങ്കെടുത്തു.