ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഓരോ മേഖലകളിലും നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പറഞ്ഞു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അടിസ്ഥാനമാക്കിയാണ് പദ്ധതികളുടെ രൂപീകരണവും നിര്‍വ്വഹണവും നടത്താന്‍ ഉദ്ദേശിക്കുന്നത്.

ഇതുവരെ വയോജനങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളെ പുതിയ പദ്ധതികളുമായി സംയോജിപ്പിച്ച് ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കുക എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കും. കൂടാതെ ബാലസൗഹൃദം, വനിതാസൗഹൃദം എന്നീ മേഖലകളിലേക്ക് അനുവദിക്കുന്ന തുക സംയോജിപ്പിച്ചുള്ള പദ്ധതികള്‍ വിഭാവനം ചെയ്യും.

പട്ടികജാതി വികസന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിക്കുന്നതെന്നും ഈ വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് ഈ തുക വിനിയോഗിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന  സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിനുവേണ്ട പദ്ധതികളും ഭിന്നലിംഗക്കാര്‍ക്കായി പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തികളും തുടരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

തുടരെയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ കാലവസ്ഥാ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക, കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഫാമുകളില്‍ തൈകള്‍ ഉത്പാദിപ്പിക്കുക, റിസര്‍വോയറുകളിലും ചെക്ക്ഡാമുകളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക, സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി വിശ്രമകേന്ദ്രവും കൗണ്‍സിലിങ് സെന്ററും ഏപ്പെടുത്തുക, സ്‌കൂളുകളില്‍ മഴവെള്ള സംഭരണി ആരംഭിക്കുക തുടങ്ങിയ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

കൂടാതെ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി തുടരുന്നതോടൊപ്പം പുഴയോരത്ത് ഇക്കോ ഗാര്‍ഡനുകള്‍ നിര്‍മ്മിക്കാനും ചെറിയ അണക്കെട്ടുകള്‍ നിര്‍മിച്ച് ജലം സംഭരിക്കാനും തീരുമാനമായി. 144,66,20000 രൂപയാണ് ഈ വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന് അനുവദിച്ചിട്ടുള്ളത്. വൃക്ക മാറ്റിവെച്ചവര്‍ക്കുള്ള സൗജന്യമരുന്ന് ലഭ്യമാക്കല്‍, ഭാരതപ്പുഴ സംരക്ഷണം, ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം, ഉഴവുകൂലി വിതരണം, ലൈഫ് ഭവന പദ്ധതി, ഗ്യാസ് ക്രിമിറ്റോറിയം, പാലിന് സബ്സിഡി നല്‍കല്‍ തുടങ്ങിയവ അതാത് വകുപ്പുകളുമായി സംയുക്തമായി നടപ്പിലാക്കും.

തുടര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ വിവിധ മേഖലകളില്‍ തുടരേണ്ടതും പുതുതായി ആവിഷ്‌കരിക്കേണ്ടതുമായ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നവീകരിക്കുക, എക്സ്റേ സെന്റര്‍ ആരംഭിക്കുക, കെട്ടിടങ്ങളുടെ പുനരുദ്ധാരണം നടത്തുക, അട്ടപ്പാടി മേഖലയില്‍ വൈദ്യുത വേലി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുവച്ചു. ഭൂമിയും ഭവനവും ഇല്ലാത്തവര്‍ക്ക് ഫ്ളാറ്റ് സമുച്ഛയം നിര്‍മിച്ച് നല്‍കുക, ഭിന്നശേഷിക്കാര്‍ക്കും ആശ്രയം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുമായി ഭവന നിര്‍മ്മാണ പദ്ധതി എന്നിവയാണ് ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. ദുരന്തനിവാരണ പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ ലാബുകളുടെ നവീകരണം, കമ്പ്യൂട്ടര്‍, ഫര്‍ണീച്ചറുകള്‍ എന്നിവയുടെ വിതരണം, പരീക്ഷാ ഫലം ഉയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക,  ചെറിയ ക്ലാസുകള്‍ മുതല്‍ പഠനവൈകല്യ ക്ലാസ് നല്‍കുക, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ശാസ്ത്ര പാര്‍ക്ക് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ സൈക്കോസോഷ്യല്‍ കൗണ്‍സിലിംഗ് ആരംഭിക്കണമെന്ന് വനിതാ ശിശുവികസന വകുപ്പും ഓഫീസുകളിലെ ഇ വേസ്റ്റുകള്‍ ശേഖരിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കണമെന്ന് ശുചിത്വ മിഷനും ആവശ്യപ്പെട്ടു.

പഞ്ചായത്ത് തലത്തില്‍ ഇ.ഡി ക്ലബ്ബുകള്‍, ബ്ലോക്ക് തലത്തില്‍ സി എഫ് എസ് സി കള്‍ രൂപീകരിക്കാനും ജില്ലാ വ്യവസായ കേന്ദ്രം ആവശ്യപ്പെട്ടു. ചെറുകിട വ്യവസായത്തിന്റെ വികസനത്തിനായി ആധുനിക സ്ലവര്‍പ്ലാന്റ് സ്ഥാപിക്കാനും ആവശ്യം ഉയര്‍ന്നു. കുട്ടികളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് സമഗ്രവിവരശേഖരണം നടത്തുക, കിഡ്നി രോഗ ബാധിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ആവശ്യങ്ങളാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചത്.

ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് അധ്യക്ഷനായി. സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍, ജൂനിയര്‍ സൂപ്രണ്ട് എ.ചന്ദ്രിക, ജില്ലാ പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.