ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. റവന്യൂ വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കച്ചവട സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം വിലയിരുത്തുന്നത്.

ഇന്നലെ കോട്ടയം നഗരത്തിലും പാലായിലും വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളും മറ്റു സാമഗ്രികളും പിടിച്ചെടുത്തു. കോട്ടയത്ത് മുപ്പതോളം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ സംഘം എട്ടു കടകളില്‍നിന്നായി എഴുപതു കിലോയോളം നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തു. ഇവ മുനിസിപ്പാലിറ്റിക്ക് കൈമാറി.

ആര്‍.ഡി.ഒ ജോളി ജോസഫും തഹസില്‍ദാര്‍ രാജേന്ദ്രബാബുവും  നേതൃത്വം നല്‍കി. പാലായില്‍ ആര്‍.ഡി.ഒ ജി. പ്രദീപ്കുമാര്‍, തഹസില്‍ദാര്‍ വി.എം. അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 25 കിലോയോളം പ്ലാസ്റ്റിക് പിടികൂടി.

പ്രകൃതിക്കും മനുഷ്യനും ദോഷകരമായ പ്ലാസ്റ്റിക് സാമഗ്രികള്‍ ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.  വരും ദിവസങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തുന്നതിന് ആര്‍.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു