ആലപ്പുഴ ; കുട്ടനാട് പാക്കേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുന്നതല്ല, കുട്ടനാടിന്റെ സമഗ്ര പരിസ്ഥിതി പുനസ്ഥാപനമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ .ടി .എം ഐസക് പറഞ്ഞു. കുട്ടനാടിന്റെ നാശോന്മുഖമായ നീരുറവകള്‍ക്ക് പുനര്‍ജീവനം നല്‍കി പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തെളിയുന്ന നീര്‍ വഴികള്‍ ജനകീയ നീരൊഴുക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ആദ്യ സംരംഭം എന്ന നിലയില്‍ നെടുമുടികിഴക്കേ തൂമ്പാരം പാടശേഖരങ്ങളില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. കുട്ടനാട് നേരിടുന്ന പ്രധാന പാരിസ്ഥിതിക ആഘാതങ്ങളില്‍ ഒന്നായ നിരന്തരമായി നേരിടേണ്ടി വരുന്ന വെള്ളപൊക്കം ,കുടിവെള്ള ഷാമം ,ജലസ്രോതസുകളുടെയും നീരുറവകളുടെയും മലിനീകരണം എന്നിവ പ്രധിരോധിക്കാനുള്ള പദ്ധതികളാണ് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജലസ്രോതസ്സുകളും നീരുറവകളും ഒഴുക്കുനിലച്ചതും ,കായലിന്റെ ആവാഹശേഷി കുറഞ്ഞതുകൊണ്ടും മഴവെള്ളം ഒഴുകി പോകാതെ കെട്ടികിടക്കുന്നതുമാണ് കുട്ടനാട് നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയത്തിന് കാരണം .ഇതിനു പരിഹാരമായി നിരവധി പദ്ധതികള്‍ പാക്കേജില്‍ ഉണ്ട്. നീരൊഴുക്കുകളില്‍ നിന്നും മാലിന്യങ്ങളും പോളകളും മാറ്റി കയര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ കയര്‍ ഭൂവസ്ത്രം വിരിച്ച തിട്ടകള്‍ ഉറപ്പുവരുത്താനും ,രാമച്ചവും ,ബുഷ് ബാംബൂവും ,ഈറ്റയും നട്ടുപിടിപ്പിക്കും .തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഇതിനായി ഉപ്രയോഗിക്കും. കായലിന്റെ ആവാഹശേഷി കുറഞ്ഞതിന് കാരണം കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞു കൂടുന്ന ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് .കായലിലെ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്ത് കായലിന്റെ ആഴം കൂട്ടി മീന്‍ നിക്ഷേപിക്കും .കലാകാലങ്ങളിലായി ചെയ്തുവന്നിരുന്ന കരിങ്കല്‍ കൊണ്ട് ബണ്ട് നിര്‍മ്മിക്കുന്നതിന് പകരം കായലില്‍ നിന്നും വാരിയെടുക്കുന്ന ചെളി ബണ്ട് നിര്‍മ്മാണത്തിനായി ഉപയോഗിക്കും .അഞ്ചു നദികളില്‍ നിന്നായി കുട്ടനാട്ടില്‍ എത്തുന്ന വെള്ളം കടലിലേക്ക് പോകുന്ന തോട്ടപ്പള്ളി സ്പില്‍വേ അഞ്ചു മുതല്‍ 10മീറ്റര്‍ വരെ വീതികൂട്ടും. ഇതോടെ കായലിലേക്ക് എത്തുന്ന ജലം സുഗമമായി കടലിലേക്ക് ഒഴുകും .കുട്ടനാട്ടിലെ ജലസ്രോതസുകളും കായലും മലിനമാവുന്നതിനു സമീപ പ്രദേശങ്ങളില്‍നിന്നും ,പട്ടണത്തില്‍ നിന്നും ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യം അടക്കം അടങ്ങിയ മലിന ജലം കാരണമാകുന്നു. കുട്ടനാട് വൃത്തിയാകുന്നതിനൊപ്പം തന്നെ കുട്ടനാടിന്റെ സമീപ പഞ്ചായത്തുകളുടെയും പട്ടണങ്ങളുടെയും വൃത്തിയും ഉറപ്പാക്കുമെന്നും ,പാരിസ്ഥിതിക പുനഃസ്ഥാപനത്തിനു കുട്ടനാട്ടിലെ ജനങ്ങളെ മുഴുവന്‍ ഉൾകൊള്ളിച്ചുകൊണ്ടു നടപ്പാക്കുന്ന ജനകീയ പുനര്‍ജ്ജീവന പദ്ധതിയിലൂടെ നെടുമുടി പഞ്ചായത്ത് കുട്ടനാട്ടിലെ മാതൃക പഠനകേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പുളിങ്കുന്ന് എന്‍ജിനിയറിങ് കോളജിലെ കുട്ടികള്‍ ജനസംരക്ഷണ മാര്‍ഗ്ഗത്തിനായുള്ള മോഡല്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ ജില്ലാപഞ്ചായത് പ്രസിഡന്റ് ജി .വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. തൊഴിലുറപ്പുു പദ്ധതി ഡയറക്ടര്‍ എല്‍.പി.ചിത്തര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ റ്റി .കെ ദേവകുമാര്‍ , കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജി.ശ്രീകുമാര്‍, ജെ.പി.സി കെ.ഷാജു, നെടുമുടി പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.ചാക്കോ, ചെമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ ,ജനപ്രതിനിധികള്‍ ,രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.