തിരുവനന്തപുരം: കിള്ളിയാർ മിഷന്റെ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിള്ളിയാറിന്റെ തീരത്തെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കിള്ളിയാറിന്റെ ഉദ്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയിലവരെ 22 കിലോമീറ്ററും ആറിലേക്കു വന്നുചേരുന്ന 31 കൈത്തോടുകളുമാണ് ശുചീകരിച്ചത്. മന്ത്രിമാരും എം.എൽ.എമാരും പൊതുജനങ്ങളും പങ്കാളികളായി. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ കാല്ലംപറയിൽ നടന്ന ശുചീകരണ പരിപാടി ധനമന്ത്രി ഡോ.ടിഎം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ജനകീയതയാണ് കിള്ളിയാർ മിഷന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ആനാട് പഞ്ചായത്തിലെ മൂഴിയിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ, ഡി.കെ മുരളി എം.എൽ.എ എന്നിവർ നേതൃത്വം നൽകി. മുപ്പതിനായിരം പേരെ ഒരേ സമയം സംഘടിപ്പിച്ച ‘കര കവിയാത്ത കിള്ളിയാർ’ ശുചീകരണയജ്ഞം വലിയൊരു ജനകീയ മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു. പുഴകളുടെയും നീരുറവകളുടെയും പുനരുദ്ധാരണത്തിനായി സർക്കാർ 20 കോടിയിലധികം രൂപ അനുവദിച്ചതായും ഇതിൽ 9.5 കോടി രൂപ കിള്ളിയാർ മിഷനു വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും വഴയിലയിൽ നടന്ന ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സി.ദിവാകരൻ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, എന്നിവർ വഴയിലയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അഴിക്കോട് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ വനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കിള്ളിയാർ മിഷന്റെ നേതൃത്വത്തിൽ നടക്കുന്നത് അഭിമാനകരമായ പ്രവർത്തനമാണെന്നും കരകവിയാത്ത കിള്ളിയാർ പോലെയുള്ള ജനകീയ ക്യാമ്പയിനുകളുടെ വിജയം ഇതര ജില്ലകൾക്ക് ഊർജ്ജം നൽകുമെന്നും മന്ത്രി പറഞ്ഞു. കരിഞ്ചാതതിമൂലയിൽ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഴകുറ്റിയിൽ നടന്ന ശുചീകരണപ്രവർത്തനം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, തൊഴിലുറപ്പ്-കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, എന്നിവരുൾപ്പടെ 30,000 ത്തിലധികം പേർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.