കൊല്ലം ബീച്ചില്‍ മത്സ്യവിഭവങ്ങളുടെ ഭക്ഷണശാല തുടങ്ങുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആവശ്യമായ സ്ഥലം നഗരസഭ ഇതിനോടകം വിട്ടു തന്നിട്ടുള്ളതിനാല്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ബീച്ച് പരിസരത്ത് ആരംഭിച്ച ഫിഷ്മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മത്സ്യവിഭങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി വില്പ്പന നടത്തുന്നതിന് നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച് നിയമ നിര്‍മാണം നടന്നു വരികയാണ്.  നേരിട്ട് മത്സ്യം ലേലം ചെയ്യുകയും ഗുണനിലവാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.  ബൈപ്പാസിലും മറ്റും റോഡരികില്‍ മത്സ്യവില്പ്പന നടത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ആധുനിക സ്റ്റാളുകള്‍ നിര്‍മിച്ച് നല്‍കും. ഇവര്‍ക്ക് മത്സ്യലഭ്യതയും സമയ ക്ലിപ്തതയും ഉറപ്പു വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ ഹണിബഞ്ചമന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് പി പി ചിത്തരഞ്ജന്‍, മാനേജിങ് ഡയറകടര്‍ ലോറന്‍സ് ഹരോള്‍ഡ്, നഗരസഭാ സ്ഥിരം സമിതി അംഗം ഷീബ ആന്റണി, കൗണ്‍സിലര്‍മാരായ വിനീത വിന്‍സന്റ്, ശാന്തിനി ശുഭദേവന്‍, മത്സ്യഫെഡ് ഡയറക്ടര്‍ സബീന സ്റ്റാന്‍ലി, ജില്ലാ മാനേജര്‍ എം മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.