അടുത്ത വർഷത്തോടെ വീടുകളുടെ എണ്ണം സർവകാല റെക്കോഡ് ആകുമെന്ന് ധനമന്ത്രി

ഒരിക്കലും സ്വന്തമായി ഒരു വീടുണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്തവർ, അടച്ചുറപ്പില്ലാത്ത വീട്ടിൽ മക്കൾക്കൊപ്പം ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവർ, എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴുമായിരുന്ന കൂരകളിൽ ജീവഭയത്തോടെ ഉറങ്ങിയിരുന്നവർ…. അങ്ങനെയുള്ളവരുടെ ജീവിതത്തിലേക്കാണ് സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ സംസ്ഥാന സർക്കാർ സന്തോഷത്തിന്റെ വെളിച്ചം പകർന്നത്. ഇന്ന് രണ്ടു ലക്ഷം കുടുംബങ്ങൾ സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ നൽകിയ വീടുകളിൽ സുരക്ഷിതമായി കഴിയുന്നു. ഇതിന്റെ നേർച്ചിത്രമാണ് പുത്തരിക്കണ്ടം മൈതാനത്ത് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ ലൈഫ് ഫോട്ടോപ്രദർശനം.

കേരളത്തിലെ രണ്ടു ലക്ഷം കുടുംബങ്ങളുടെ വ്യത്യസ്തമായ കഥയാണ് ലൈഫ് പദ്ധതിക്ക് പറയാനുള്ളത്. പ്രദർശനത്തിലൊരുക്കിയിട്ടുള്ള എൺപതിലധികം ചിത്രങ്ങളിലൂടെ ലൈഫ് പദ്ധതിയുടെ കഥ പറയുകയാണ് സംസ്ഥാന സർക്കാർ. അടുത്ത വർഷത്തോടെ ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടുകളുടെ എണ്ണം സർവകാല റെക്കോഡ് ആകുമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു.

വീടുകളുടെ ഗുണനിലവാരത്തിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ല. ലൈഫ് എന്നത് വെറുമൊരു പാർപ്പിട പദ്ധതിയല്ല. പാവപ്പെട്ടവരുടെ മൗലികാവകാശം സംരക്ഷിക്കുന്ന പദ്ധതിയാണ്.

മൂന്നാം ഘട്ടത്തിൽ ഫ്ളാറ്റുകൾ നിർമിക്കുമ്പോൾ ജീവനോപാധിക്കും മുൻതൂക്കം നൽകും. ഫ്ളാറ്റുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കുട്ടികളുടെ ക്രഷ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. മുടങ്ങിക്കിടന്ന വീടുകൾക്ക് സർക്കാർ അധിക പണം നൽകി പൂർത്തീകരിച്ചു. ഓരോ വീടിന്റേയും പണി പൂർത്തീകരിച്ചാണ് ലൈഫ് പദ്ധതി മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊളിഞ്ഞുവീഴാറായ വീടുകളിൽ കഴിഞ്ഞിരുന്ന കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി കോളനി നിവാസികൾക്ക് മുണ്ടയ്ക്കൽ കച്ചിക്കടവിൽ നിർമിച്ച വീടുകൾ, ഇടുക്കി അടിമാലിയിലെ 163 കുടുംബങ്ങൾ കഴിയുന്ന ലൈഫ് ഫ്ളാറ്റ്, അങ്കമാലിയിലെ ഫ്ളാറ്റ് സമുച്ചയം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.

ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ആദ്യം പൂർത്തിയായ വീടുകളിലെ താമസക്കാരുടെ വിശേഷങ്ങളും പ്രദർശനത്തിൽ കാണാം. ചീമേനി ജയിലിലെ അന്തോവസികൾ കാസർകോട് കരിന്തളം സ്വദേശി രാധയ്ക്ക് വീട് നിർമിച്ചു നൽകിയതിനെക്കുറിച്ചും ലൈഫ് പദ്ധതിയിലേക്ക് ഭൂമി സൗജന്യമായി നൽകാൻ തയ്യാറായവരെക്കുറിച്ചും ഫോട്ടോ പ്രദർശനത്തിൽ നൽകിയിട്ടുണ്ട്.

പ്രദർശനോദ്ഘാടന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, നവകേരളം മിഷൻ കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ലൈഫ് സി.ഇ.ഒ യു.വി. ജോസ്, മുഖ്യമന്ത്രിയുടെ വികസനോപദേഷ്ടാവ് രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.