ദുരിതങ്ങള്‍ ഒഴിയാത്ത ജീവിതത്തില്‍ അന്തിയുറങ്ങാന്‍ 90-ാം വയസ്സില്‍ സ്വന്തമായൊരു വീടു കിട്ടിയതിന്റെ സന്തോഷത്തിലാണ് കോടോംബേളൂര്‍ പഞ്ചായത്തിലെ അടുക്കത്തെ ഉച്ചിരിയമ്മ. ‘ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആശയായിരുന്നു ഒരു വീട്. ടാര്‍പ്പായ കെട്ടിയ പുരേലായിരുന്നു ഇത്രകാലം. എന്റെ ആശയെല്ലാം തീര്‍ന്നു. എന്റെ വീട്ടില്‍ ക്കിടന്ന് മരിക്കാലോ”-സ്വന്തമായി ഒരു വീടു കിട്ടിയതിന്റെ സന്തോഷം പറയുമ്പോള്‍ ഉച്ചിരിയമ്മയുടെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഉച്ചിരിയമ്മയ്ക്ക് വീട് ലഭിച്ചത്. ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ടാര്‍പ്പായയും ഓലയും കൊണ്ടുണ്ടാക്കിയ കൂരയിലായിരുന്നു കാലങ്ങളായി ഉച്ചിരിയമ്മയുടെ ജീവിതം. ആവുന്ന കാലമത്രെയും അടുത്തുള്ള ഒരു ക്ഷേത്രത്തിലെ ജോലികളൊക്കെ ചെയ്താണ് ഉച്ചിരിയമ്മ ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്. ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം വീട്ടില്‍ തന്നെയാണ്.
വാര്‍ദ്ധക്യത്തിലും ഉച്ചിരിയമ്മയ്ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ ടെറസ് വീടാണ് ലഭിച്ചത്. പുതിയ വീട്ടില്‍ ഇനിയുള്ള കാലം സുരക്ഷിതമായി കാലം കഴിക്കാമെന്ന സന്തോഷത്തിലാണ് ഈ അമ്മ. അഞ്ച് വര്‍ഷം മുമ്പ് ഉച്ചിരിയമ്മയുടെ കൂരയിലെത്തിയ അന്ന് അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു നല്ലൊരു വീടെന്ന് പഞ്ചായത്തംഗം മുസ്തഫാ തായന്നൂര്‍ പറഞ്ഞു. കുറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നാട്ടുകാരുടെയും വി.ഇ.ഒ ആയിരുന്ന ഇക്ബാലിന്റെയും നല്ല മനസ്സുകൊണ്ട് സര്‍ക്കാരിന്റെ വീട് വാങ്ങിക്കൊടുക്കാനായി.